വിജയ് ചിത്രം ബീസ്റ്റ് ഷൈൻ ടോം ചാക്കോയുടെ ആദ്യ തമിഴ് സിനിമയാണ്. ബീസ്റ്റ് മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ എങ്ങനെയാണ് തമിഴ് പ്രവേശനത്തിന് വാതിൽ തുറന്നതെന്ന് ഷൈന് അറിയില്ല. ''ഒ.ടി.ടി പ്ളാറ് ഫോം വിപുലമായ സാദ്ധ്യതയാണ് ഒരുക്കുന്നത്. നല്ല സിനിമയെങ്കിൽ ചെറിയ താരങ്ങളുടെ ചിത്രങ്ങൾ വരെ ഒ.ടി.ടി പ്ളാറ്റ്‌ഫോമിൽ ലോകം മുഴുവൻ എത്തുന്നു. മലയാളത്തിലെ കൂടുതൽ താരങ്ങളെ ഇതിലൂടെ കാണാൻ കഴിയുന്നു . ഒരുപക്ഷേ അങ്ങനെ കണ്ടാകും സൺ പിക്‌ചേഴ്സ് വിളിക്കുന്നത്. തമിഴ് സംസാരിക്കാൻ അറിയില്ല. സിനിമായാത്ര പത്തുവർഷം പിന്നിടുന്നു. കൃത്യമായി കാര്യം ചെയ്യുക, നന്നായി ഭക്ഷണം കഴിക്കുക. ശരീരം സംരക്ഷിക്കുക എന്ന ഉപദേശമാണ് വീട്ടുകാർ തരുന്നത്. ഈ യാത്ര മനോഹരം.'' ഷൈൻ ടോം ചാക്കോ പറഞ്ഞു.അടി, പന്ത്രണ്ട് ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് ഷൈൻ പ്രധാന വേഷത്തിൽ ഒരുങ്ങുന്നത്.പൂർണമായി കടൽ ചിത്രീകരിച്ച അടിത്തട്ട് ആണ് റിലീസിന് ഒരുങ്ങുന്ന മറ്രൊരു ശ്രദ്ധേയ ചിത്രം. ''20 ദിവസം കടലിൽ ചിത്രീകരണം. പൂർണമായി നടുക്കടലിൽ ചിത്രീകരിച്ച സിനിമ. വലിയ ഒരു അനുഭവം തന്നു അടിത്തട്ട്. നീണ്ടകരയിലായിരുന്നു ചിത്രീകരണം. ആദ്യത്തെ കുറച്ചു ദിവസം ബുദ്ധിമുട്ട് തോന്നി. കടലിന്റെ ഭീകരത മുന്നിൽ കാണുമ്പോൾ ഭയം തോന്നും. കരയിൽ നിന്നു കാണുന്നതല്ല കടൽ. നടുക്കടലിൽ ഓളം പോലും ഭയപ്പെടുത്തും. ഉള്ള് കാറും. അതിലൂടെയാണ് ബോട്ടുകൾ ചരിഞ്ഞുപോവുന്നത്. രണ്ടുദിവസം കഴിഞ്ഞു ഭയം മാറി പൊരുത്തപ്പെട്ടു. കരയിൽ നിന്ന് ബോട്ടിൽ ചിത്രീകരണത്തിന് കടലിലേക്ക്. പിന്നെ കടലിൽത്തന്നെ. ബോട്ടിൽ മീൻ പിടിച്ചു ജീവിക്കുന്നവരുടെ രണ്ടുദിവസത്തെ കഥയാണ് അടിത്തട്ട്. സണ്ണി വയ്‌ൻ, പ്രശാന്ത്, ജയപാലൻ, മുരുകൻ ഉൾപ്പെടെ ഞങ്ങൾ ഏഴുപേർ. പൊന്നാനിയിൽ താമസിച്ചപ്പോൾ പള്ളിപ്പെരുന്നാളിന് അമ്പു പ്രദക്ഷണത്തിന് അഴിമുഖം കടന്നു പോകുമ്പോൾ കടൽ കണ്ടിട്ടുണ്ട്.എന്നാൽ ഇരുപത്തിരണ്ടു കിലോമീറ്റർ കടലിനുള്ളിലേക്ക് പോവുന്നത് ആദ്യമാണ്.ഏറെ പ്രതീക്ഷ നൽകുന്ന സിനിമയാണ് അടിത്തട്ട്. മികച്ച കഥാപാത്രവുമെന്നാണ് കരുതുന്നത്.'' ഷൈൻ ടോം ചാക്കോ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |