പൊന്നാനി: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ബിജു വർഗ്ഗീസ് എന്ന ആസിഡ് ബിജുവിനെ (47) പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ പൊൽപ്പാക്കരക്ക് സമീപമുള്ള വീട്ടിൽ മോഷണം നടത്താൻ ശ്രമിച്ച ശേഷം പെരുമ്പാവൂരിലേക്ക് ഒളിച്ചു കടക്കുകയായിരുന്നു. തുടർന്ന് എറണാകുളം, പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിലും താമസിച്ച് മോഷണം നടത്തിവരികയായിരുന്നു.
സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന വീടുകൾ കണ്ടെത്തി ഉറക്കത്തിൽ സ്ത്രീകളുടേയും കുട്ടികളുടേയും ആഭരണങ്ങൾ ആയുധങ്ങൾ ഉപയോഗിച്ച് കട്ട് ചെയ്ത് മോഷ്ടിക്കുന്ന രീതിയായിരുന്നു ബിജുവിന്റേത്. സംസ്ഥാനത്ത് 35 ഓളം മോഷണക്കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആസിഡ് ബിജു ഒറ്റപ്പാലം ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയത്. ഇയാൾക്കെതിരെ കാപ്പയുൾപ്പെടെ ഗുണ്ടാ നിയമങ്ങൾ ചുമത്തുമെന്ന് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂർ പറഞ്ഞു.
തിരൂർ ഡി.വൈ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തിൽ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്,
എസ്.സി.പി.ഒമാരായ രാജേഷ്, ജയപ്രകാശ്, സി.പി.ഒ സുമേഷ് എന്നിവരുടെ സഹായത്തോടെ സി.ഐ വിനോദ് വലിയാട്ടൂരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |