40 പവൻ സ്വർണവും ഒരു ലക്ഷം രൂപയും നഷ്ടമായി
മട്ടന്നൂർ: ഉരുവച്ചാലിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് വൻ കവർച്ച. 40 പവനോളം വരുന്ന സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയുമാണ് കവർന്നത്. ഉരുവച്ചാൽ ടൗണിലെ ഐ.ടി.സി ട്രേഡിംഗ് കമ്പനി ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റുമായ സി. നൗഷാദിന്റെ വീട്ടിലാണ് കവർച്ച നടന്നത്. മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഉരുവച്ചാൽ - മണക്കായി റോഡിലെ കടപ്പുറത്തെ ദാറുൽ റഹ്മ ഇരുനില വീട്ടിലാണ് കവർച്ച നടന്നത്. റംസാൻ വ്രതമായതിനാൽ കഴിഞ്ഞ വെള്ളിയാഴ്ച വീട് പൂട്ടി നൗഷാദും കുടുംബവും ഭാര്യ വീടായ കാക്കയങ്ങാട് പോയതായിരുന്നു. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയിൽപ്പെടുന്നത്. കിടപ്പുമുറിയിൽ അലമാരയിൽ സൂക്ഷിച്ച പണവും ആഭരണവുമാണ് കവർച്ച നടത്തിയത്.വീടിന്റെ പിറകിൽ രണ്ടാം നിലയിലേക്ക് ഏണി വച്ചു കയറിയാണ് വാതിൽ കുത്തിത്തുറന്ന് കവർച്ച നടത്തിയത്. വീടിന് ചുറ്റും സിസി ടിവി കാമറ സ്ഥാപിച്ചിരുന്നുവെങ്കിലും തകരാറിലായി കിടക്കുകയാണ്. സിസി ടിവി കാമറ തകരാറിലായതും വീട്ടിൽ ആളില്ലെന്ന് അറിയുന്നവരുമാണ് കവർച്ച നടത്തിയതെന്നാണ് പൊലീസ് നിഗമനം. കടയിലേക്ക് വേണ്ടി പണം എടുക്കാനെത്തിയപ്പോഴാണ് കവർച്ച നടന്നത് അറിയുന്നതെന്ന് നൗഷാദ് പറഞ്ഞു. കണ്ണൂരിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |