തിരുവനന്തപുരം: കേരളകൗമുദി വാർത്തവന്ന് 24 മണിക്കൂറിനുള്ളിൽ ഡോ. ആർ. ജയപ്രകാശിന്റെ പുരപ്പുറ സോളാർപ്ളാന്റിൽ കെ.എസ്.ഇ.ബി അധികൃതർ നെറ്റ് മീറ്റർ ഘടിപ്പിച്ചു. അഞ്ച് കിലോവാട്ട് വൈദ്യുതിയും ഗ്രിഡിലേക്കെടുത്തു. അടുത്തമാസം മുതൽ ഡോ. ജയപ്രകാശിന്റെ വീട്ടിലെ വൈദ്യുതി ബില്ലിൽ വൻ കുറവ് ലഭിച്ചുതുടങ്ങും.
2000 രൂപാ മാത്രം വിലയുള്ള നെറ്റ് മീറ്റർ സ്റ്റോക്കില്ലെന്നും മറ്റും പറഞ്ഞ് ഡോ. ജയപ്രകാശിന്റെ പുരപ്പുറ സോളാറിന് കെ.എസ്.ഇ.ബി പ്രവർത്തനാനുമതി നൽകിയിരുന്നില്ല. കെ.എസ്.ഇ.ബിയുടെ ഈ തരികിട കേരളകൗമുദി ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട സോളാർ വൈദ്യുതിയുടെ സംസ്ഥാന ചുമതലയുള്ള കെ.എസ്.ഇ.ബി ഡയറക്ടർ ആർ. സുകു പ്രശ്നത്തിലിടപെടുകയും ഉടൻ നടപടിക്ക് നിർദ്ദേശിക്കുകയുമായിരുന്നു. സമാനമായ സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്.
പുരപ്പുറ സോളർ പദ്ധതി വളരെ ആസൂത്രിതമായാണ് കെ.എസ്.ഇ.ബി തുടങ്ങിയതെന്നും ഇതിനാവശ്യമായ ഉപകരണങ്ങളെല്ലാം ആവശ്യാനുസരണം എല്ലാ സർക്കിളുകളിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരുത്തരവാദപരമായ പെരുമാറ്റം ആരുടെ ഭാഗത്തുനിന്നുണ്ടായാലും നടപടിയുണ്ടാവും. തെക്കൻ മേഖലയിൽ 658ഉം, മദ്ധ്യമേഖലയിൽ 1172ഉം, സൗത്ത് സെൻട്രലിൽ 420ഉം, മലബാർ മേലയിൽ 622ഉം നെറ്റ് മീറ്ററുകൾ സ്റ്റോക്കുണ്ട്. പുരപ്പുറ സോളാറിലുണ്ടാക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് ഘടിപ്പിക്കുകയും അതിന്റെ അളവ് രേഖപ്പെടുത്തുകയും ചെയ്യുന്ന ഉപകരണമാണ് നെറ്റ് മീറ്റർ. ഇത് ഘടിപ്പിച്ചാലേ സോളാർ പാനലിന് പ്രവർത്തിക്കാൻ കഴിയുകയുള്ളു.
തിരുവനന്തപുരം നഗരത്തിൽ സ്റ്റാച്യുവിനടുത്ത് താമസിക്കുന്ന കൊല്ലം എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പലും ഉന്നതവിദ്യാഭ്യാസ കൗൺസിൽ അംഗവുമായിരുന്ന ഡോ. ആർ. ജയപ്രകാശിനാണ് രണ്ടരലക്ഷത്തിലേറെ രൂപ മുടക്കി പ്ലാന്റ് നിർമ്മിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പ്രവർത്തനാനുമതി ലഭ്യമാക്കാതിരുന്നത്. പുരപ്പുറ സോളാർ പദ്ധതിയനുസരിച്ച് വീട്ടുടമ കെ.എസ്.ഇ.ബിയുമായി കരാറുണ്ടാക്കുകയും അതനുസരിച്ച് ഉണ്ടാക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് നൽകുകയും വേണം. ഇതിന്റെ വില പ്രതിമാസ വൈദ്യുതിബില്ലിൽ കുറവ് ചെയ്യും. ഏറ്റക്കുറച്ചിലുകൾ പ്രതിവർഷാടിസ്ഥാനത്തിൽ അഡ്ജസ്റ്റ് ചെയ്യും.
'സോളാർ പ്ളാന്റ് സ്ഥാപിച്ചിട്ടും വൈദ്യുതി ഉത്പാദിപ്പിക്കാൻ അനുവദിക്കാത്തത് പ്രതിദിനം 500രൂപയ്ക്ക് മുകളിൽ നഷ്ടമുണ്ടാക്കിയിരുന്നു. വാർത്തയും തുടർന്നുള്ള നടപടിയും സമാനമായ പ്രശ്നം അഭിമുഖീകരിക്കുന്ന ഉപഭോക്താക്കൾക്കും അനുകൂലമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു".
-ഡോ. ആർ. ജയപ്രകാശ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |