കാസർകോട്: അസംസ്കൃതസാധനങ്ങൾ കയറ്റി അയക്കുന്ന കാസർകോട്ടെ കമ്പനിയിൽ നിന്ന് പതിനഞ്ചര ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങളുമായി ആറ് അസം സ്വദേശികൾ കടന്നുകളഞ്ഞു. കാസർകോട് ചൗക്കി മജലിലെ സ്ഥാപനത്തിൽ നിന്നാണ് ഇത്രയും തുകയുടെ സാധനങ്ങൾ കടത്തിയത്. കമ്പനിയുടെ മുറ്റത്തുണ്ടായിരുന്ന സ്കൂട്ടറുകളും കാണാതായിട്ടുണ്ട്.
സ്ഥാപന ഉടമ വയനാട് തോമാട്ടും ചാലിലെ അബ്ദുൾ അസീസിന്റെ (38) പരാതിയിൽ അസം സ്വദേശികളായ അസ്രത്ത് അലി, അഷ്രഫുൽ ഇസ്ലാം എന്ന ബാബു, ഷെഫീഖുൽ, മുഖീബുൽ, ഉമറുൽ ഫാറൂഖ് , ഹൈറുൽ എന്നിവർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. പോത്തിന്റെ കുടലുകളും മറ്റും ഉണക്കി ഉപ്പിലിട്ട ശേഷം ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കുന്ന കമ്പനി അബ്ദുൽ അസീസ് ഉടമയും ഉളിയത്തടുക്കയിലെ മുഹമ്മദ് ഷാഫി പാർട്ണറുമായി ആറുവർഷം മുമ്പാണ് ചൗക്കി മജലിൽ പ്രവർത്തനമാരംഭിച്ചത്. അസം സ്വദേശികളായ ആറുപേർ അഞ്ചുവർഷം മുമ്പാണ് ഈ സ്ഥാപനത്തിൽ ജോലിക്ക് ചേർന്നത്. ശനിയാഴ്ച രാത്രി 11 മണിവരെ അസം സ്വദേശികൾ കമ്പനിയിലുണ്ടായിരുന്നു. ഇന്നലെ ഉടമ എത്തിയപ്പോൾ സ്ഥാപനത്തിന്റെ മുറ്റത്തുണ്ടായിരുന്ന മൂന്ന് സ്കൂട്ടറുകൾ കണ്ടില്ല. തുടർന്ന് പരിശോധന നടത്തിയപ്പോൾ 80 ചാക്കുകളിൽ സൂക്ഷിച്ചിരുന്ന ഏഴിലധികം ടൺ സാധനങ്ങൾ മോഷണം പോയതായി കണ്ടെത്തി.
ഇത്രയും സാധനങ്ങൾ വലിയ വാഹനത്തിൽ മാത്രമേ കടത്തിക്കൊണ്ടുപോകാൻ കഴിയൂ. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |