കൊല്ലം: എയ്ഡ്സിനെ തോൽപ്പിച്ച കരുത്തിനെ പ്രണയിനി തള്ളിപ്പറഞ്ഞതോടെ അച്ഛനും അമ്മയും സഹോദരിയുമുള്ള ലോകത്തേക്ക് ബെൻസണും (26) യാത്രയായി. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് കൊട്ടാരക്കര തൃക്കണ്ണമംഗലിലെ അമ്മാവന്റെ വീട്ടിൽ ബെൻസണെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലത്ത് ആദ്യമായി എയ്ഡ്സ് സ്ഥിരീകരിച്ച അദിച്ചനല്ലൂർ കുമ്മല്ലൂർ കട്ടച്ചൽ ബിൻസി ബംഗ്ലാവിൽ പരേതരായ സി.കെ. ചാണ്ടിയുടെയും മേരിജോണിന്റെയും മകനായിരുന്നു. ചാണ്ടിയും കുടുംബവും മുംബയിലായിരുന്നു താമസം. 2003ൽ മടങ്ങിയെത്തിയതിന് പിന്നാലെ ചാണ്ടിക്ക് എയ്ഡ്സ് സ്ഥിരീകരിച്ചു. പരിശോധനയിൽ മേരി ജോണിനും മക്കളായ ബെൻസണും ബെൻസിക്കും രോഗം സ്ഥിരീകരിച്ചു. മാസങ്ങൾക്കകം സി.കെ. ചാണ്ടിയും ഒരു വർഷത്തിന് ശേഷം മേരി ജോണും മരിച്ചതോടെയാണ് രോഗവിവരം പുറംലോകമറിഞ്ഞത്.
ബെൻസണും ബെൻസിയും സ്കൂളിലെത്തിയപ്പോൾ അദ്ധ്യാപകർ പോലും അടുത്ത് വന്നില്ല. സ്കൂളിലേക്ക് കുട്ടികളെ വിടാൻ രക്ഷാകർത്താക്കളും തയ്യാറായില്ല. ക്ലാസിൽ ബെൻസണും ബെൻസിയും മാത്രമിരിക്കുന്ന ചിത്രം രാജ്യമാകെ പടർന്നതോടെ മാർത്തോമ സഭയും സംസ്ഥാന സർക്കാരും ഇടപെട്ട് ഇരുവർക്കും അതേസ്കൂളിൽ പഠന സൗകര്യമൊരുക്കി.
വാരിപ്പുണർന്ന് സുഷമ സ്വരാജ്
വാർത്തയറിഞ്ഞ് കേന്ദ്രമന്ത്രിയായിരുന്ന സുഷമ സ്വരാജ് ഇവിടെയെത്തി ഇരുവരെയും നെഞ്ചോട് ചേർത്തു. രക്ഷാകർത്താക്കളെ ബോധവത്കരിച്ച് കുട്ടികളെ സ്കൂളിലെത്തിച്ചു. വിമുക്ത ഭടനായിരുന്ന മുത്തച്ഛൻ ഗീവർഗ്ഗീസ് ജോണിന്റെയും മുത്തശ്ശി സാലിക്കുട്ടി ജോണിന്റെയും സംരക്ഷണയിലായിരുന്നു ഇരുവരും. ബെൻസി 2010ൽ മരിച്ചു. കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന ബെൻസൺ പ്ലസ് ടു കഴിഞ്ഞശേഷം എൻജിനിയറിംഗ് ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കി.
സാലിക്കുട്ടിക്ക് കാഴ്ച പ്രശ്നമുണ്ടായതോടെ തൃക്കണ്ണമംഗലിലേക്ക് താമസം മാറി. അവിടെ അമ്മാവനെ ബിസിനസ് കാര്യങ്ങളിൽ സഹായിച്ചുവരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |