അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിലാണ് തെരുവുനായ ശല്യം വർദ്ധിച്ചതോടെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ഭയപ്പാടിൽ. കഴിഞ്ഞ ദിവസം വൈകിട്ട് തെരുവുനായകൾ കൂട്ടത്തോടെ അത്യാഹിത വിഭാഗത്തിന് സമീപം എത്തിയിരുന്നു. 15 ഓളം തെരുവുനായകളാണ് കൂട്ടമായെത്തി ഒ.പി കൗണ്ടറിനു സമീപവും, അത്യാഹിത വിഭാഗത്തിനു സമീപവും നിന്നിരുന്ന രോഗികളുടെ നേരെ ചീറി അടുത്തത്. രാത്രി സമയങ്ങളിൽ രോഗികളുമായെത്തുന്ന ആംബുലൻസുകൾക്കു നേരെയും, മറ്റു വാഹനങ്ങൾക്കു നേരെയും തെരുവുനായകൾ ചീറി അടുക്കാറുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു.
രണ്ടു വർഷം മുമ്പ് ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ.ശൈലജ ആശുപത്രി സന്ദർശിച്ച വേളയിൽ തെരുവുനായ ശല്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ വിവരം ധരിപ്പിച്ചിരുന്നു. തുടർന്ന് തെരുവുനായകൾക്ക് വന്ധ്യം കരണം നടത്താൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. നായ പിടിത്തക്കാർ എത്തി ആശുപത്രിയ വളപ്പിൽ നിന്ന് 13 നായകളെ കൊണ്ടുപോയ ശേഷം 17 നായകളെ ഇവിടെ തിരികെ കൊണ്ടുവിട്ടതായി ജീവനക്കാർ പറയുന്നു.
ആശുപത്രിയുടെ തെക്കുഭാഗത്തെ മതിൽ പൊളിഞ്ഞു കിടക്കുന്നതും, ആശുപത്രി പരിസരത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നതുമാണ് തെരുവുനായ ശല്യം രൂക്ഷമാകാൻ കാരണം.ആശുപത്രി വികസന സമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഈ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
ആശുപത്രി പരിസരം കാടുകയറി കിടക്കുന്നതും രോഗികളും ബന്ധുക്കളും ഭക്ഷണ അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതു മാണ് തെരുവ് നായ ശല്യം രൂക്ഷമാകാൻ കാരണം. ആശുപത്രിയിലെത്തുന്ന ജനങ്ങളുടെ ജീവന് സംരക്ഷണം ഒരുക്കണം
- നിസാർ വെള്ളാപ്പള്ളി, പൊതുപ്രവർത്തൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |