തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ വലയിൽ കുരുങ്ങിയ ഡോൾഫിനെ വെട്ടിമുറിച്ച സംഭവത്തിൽ രണ്ട് മത്സ്യത്തൊഴിലാളികളെ വനം വകുപ്പ് പിടികൂടി. പൂന്തുറ സ്വദേശി ബെനാൻസ്, ഡോണി നോബിൾ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ പൂന്തുറ ചേരീയാമുട്ടം കടപ്പുറത്താണ് സംരക്ഷിത വിഭാഗത്തിൽപ്പെട്ട ഡോൾഫിനെ വെട്ടിമുറിച്ചത്. ബെനാൻസിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് വലയിൽ ഡോൾഫിൻ കുരുങ്ങിയത്. ഡോൾഫിനെ കരയ്ക്കെത്തിച്ച ബെനാൻസും ഡോണി നോബിളും തല മുതൽ വാലുവരെയുള്ള ഭാഗം വെട്ടിക്കീറി കഷണങ്ങളാക്കി വില്പന നടത്താൻ ശ്രമിക്കുന്നതായി ചില മത്സ്യത്തൊഴിലാളികൾ പൊലീസിലെ വിവരം അറിയിച്ചു. എസ്.ഐ വിമലിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമെത്തിയപ്പോഴേക്കും ഡോൾഫിനെയും വള്ളവും വലയും ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു. മുന്നൂറ് കിലോയോളം തൂക്കം വരുന്ന ഡോൾഫിനെ വള്ളവും വലയും സഹിതം ബന്തവസിലെടുത്ത പൊലീസ് വിവരം വനംവകുപ്പിന് കൈമാറി.
പരുത്തിപ്പാറ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഷാജിനാഥും സംഘവും സ്ഥലത്തെത്തി മഹസർ തയ്യാറാക്കിയശേഷം ഡോൾഫിന്റെ ജഡം പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെത്തിച്ചു. കോട്ടൂരിൽ നിന്നുള്ള വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ പോസ്റ്റുമോർട്ടം നടത്തി. വനം വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ 1ൽപ്പെട്ട ഡോൾഫിനെ വെട്ടിമുറിക്കുകയും കശാപ്പ് ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിന് കേസെടുത്ത വനം വകുപ്പ് ബെനാൻസണെയും ഡോണിയെയും പിടികൂടി.
ഇരുവരെയും ഇന്ന് നെടുമങ്ങാട്ടെ വനംവകുപ്പ് കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കും. വലയിൽ കുടുങ്ങി ചത്ത ഡോൾഫിനെ സംസ്കരിക്കാനായാണ് വെട്ടിമുറിച്ചതെന്നാണ് ചോദ്യം ചെയ്യലിൽ ഇരുവരും വനംവകുപ്പ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഡോൾഫിൻ വലയിൽ കുടുങ്ങിചത്തതാണോ കൊന്നതാണോയെന്ന് വ്യക്തമാകൂവെന്ന് റേഞ്ച് ഓഫീസർ വെളിപ്പെടുത്തി. പോസ്റ്റുമോർട്ടത്തിനുശേഷം ഡോൾഫിന്റെ ജഡം കുഴിച്ചുമൂടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |