തിരുവനന്തപുരം: സംഘടനാദൗർബല്യങ്ങൾ പരിഹരിച്ച് പാർട്ടി കൂടുതൽ ശക്തമായി നീങ്ങണമെന്ന് ഇന്നലെ ചേർന്ന കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തിൽ പൊതുവികാരമുയർന്നു.
വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് സംസ്ഥാനത്തും പാർട്ടിക്ക് നിർണായകമാണെന്ന് യോഗത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് പാർട്ടിയുടെയും മുന്നണിയുടെയും തിരിച്ചുവരവുണ്ടാകുമെന്ന പ്രതീതിയുണർത്താൻ പാർലമെന്റ് തിരഞ്ഞെടുപ്പിലെ മികച്ച വിജയം ആവശ്യമാണ്. സമുദായസംഘടനകൾ ലാഭം നോക്കിയാവും നിലപാടെടുക്കുക. കോൺഗ്രസ് വിജയിക്കുമെന്ന് കണ്ടാൽ നമുക്കൊപ്പം വരും. ഇല്ലെങ്കിൽ ലാഭമുണ്ടാകുന്നിടത്തേക്ക് പോകും. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ സോണിയഗാന്ധി നടത്തിയ നീക്കങ്ങൾ പാർട്ടിക്ക് ശക്തി പകരുന്നതാണ്. ചെറുപ്പക്കാരെ കൂടുതലായി പാർട്ടിയിലേക്കാകർഷിക്കാനാവണം. നിലവിലെ തിരഞ്ഞെടുപ്പ് രീതിയാണ് സംസ്ഥാനത്ത് യൂത്ത് കോൺഗ്രസിനെയും കെ.എസ്.യുവിനെയും ഇന്നത്തെ പരിതാപകരമായ അവസ്ഥയിലേക്കെത്തിച്ചതെന്നും രമേശ് പറഞ്ഞു. പാർട്ടി കൂടുതൽ ശക്തമാകണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
കെ-റെയിൽ വിരുദ്ധ സമരത്തിനൊപ്പം അക്രമം, ഗുണ്ടായിസം, സർക്കാരിന്റെ അഴിമതി എന്നിവയ്ക്കെതിരെയും ശക്തമായ സമരം ആവശ്യമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. കെ-റെയിലിന്റെ കാര്യത്തിൽ സർക്കാരിന്റെ ഓരോ നീക്കവും നോക്കി വേണം സമരം നീക്കാനെന്നും സതീശൻ പറഞ്ഞു.
സഹഭാരവാഹികളില്ലാതെ പോകാനാവില്ല
സഹ ഭാരവാഹികളില്ലാതെ എങ്ങനെ മുന്നോട്ട് പോകാനാകുമെന്ന് ഡി.സി.സി അദ്ധ്യക്ഷന്മാരിൽ ഏറിയകൂറും യോഗത്തിൽ ചോദിച്ചു. പാർട്ടി പുന:സംഘടന എത്രയുംവേഗം നടത്തിയേ തീരൂവെന്ന് അവർ പറഞ്ഞു. കുറഞ്ഞ സമയമേ ലഭിച്ചുള്ളൂവെങ്കിലും പരമാവധി പേർക്ക് അംഗത്വം നൽകാനായെന്നും അവർ അവകാശപ്പെട്ടു.
കോട്ടയം ഡി.സി.സി പ്രസിഡന്റിന്റെ ഖേദപ്രകടനം
പ്രതിപക്ഷനേതാവിനെതിരെ നടത്തിയ പരസ്യപ്രതികരണം തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്ന് ഏറ്റുപറഞ്ഞ കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അക്കാര്യത്തിൽ ഖേദവും പ്രകടിപ്പിച്ചു. സംഘടനാസംവിധാനം താഴെത്തട്ടിൽ ദുർബലമായതിനാൽ പാർട്ടി പരിപാടികൾ പ്രതീക്ഷിച്ചത് പോലെ സംഘടിപ്പിക്കാനാകുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
കെ.പി.സി.സി പ്രസിഡന്റിനെ സന്ദർശിച്ച് തനിക്കെതിരെ കുറ്റം പറയുന്നവരോട് എത്രപേരെ അവർ പാർട്ടിയിൽ അംഗങ്ങളാക്കിയെന്ന് ചോദിക്കമെന്ന് തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു.
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ്
ഒഴിയണം: കെ.പി.സി.സി
തിരുവനന്തപുരം: അക്രമ പ്രവർത്തനങ്ങൾ തടയുന്നതിൽ സംസ്ഥാന ആഭ്യന്തര വകുപ്പും പൊലീസ്, ഇന്റലിജൻസ് സംവിധാനങ്ങളും പൂർണ്ണ പരാജയമായി മാറിയിരിക്കുന്നുവെന്ന് കെ.പി.സി.സി എക്സിക്യുട്ടീവ് യോഗം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ആഭ്യന്തര വകുപ്പിന്റെ തലവനെന്ന നിലയിൽ കഴിവുകേടിന്റെ പര്യായമായ മുഖ്യമന്ത്രി പിണറായി വിജയൻ തൽസ്ഥാനം ഒഴിയണമെന്ന ജനവികാരം കെ.പി.സി.സിയും പങ്കുവയ്ക്കുന്നു.
ക്രിമിനൽ സംഘങ്ങളെ ശക്തമായി അടിച്ചമർത്താൻ സംസ്ഥാന സർക്കാരിന് ബാദ്ധ്യതയുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും മത തീവ്രവാദികളോടുള്ള മൃദുസമീപനം തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം ഇത്തരക്കാരുടെ പിന്തുണ മറയില്ലാതെ സ്വീകരിച്ച സി.പി.എം പ്രത്യുപകാരം എന്ന നിലയിൽ അവരുടെ അഴിഞ്ഞാട്ടത്തിന് കേരളത്തിൽ അനുവാദം നൽകിയിരിക്കുന്നു. വിലക്കയറ്റത്തിന്റെ തീരാ ദുരിതങ്ങളിലേക്ക് തള്ളി വിടുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നിലപാടുകൾക്കെതിരെയും പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |