ലാഹോർ : പാകിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 6 പേർക്ക് വധശിക്ഷ വിധിച്ച് പഞ്ചാബ് പ്രവിശ്യയിലെ ഭീകര വിരുദ്ധ കോടതി. ഏഴു പേർക്ക് ജീവപര്യന്തവും 72 പേർക്ക് 2 മുതൽ 5 വരെ വർഷം കഠിന തടവും വിധിച്ചു. തടവിന് ശിക്ഷിക്കപ്പെട്ടവരിൽ 18 വയസിൽ താഴെയുള്ള 9 പേരും ഉൾപ്പെടുന്നു. ശിക്ഷിക്കപ്പെട്ട എല്ലാവരും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം നഷ്ട പരിഹാരവും നൽകണം.
ഇക്കഴിഞ്ഞ ഡിസംബർ 3 നായിരുന്നു കേസിനാസ്പദമായ സംഭവം. പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ട് ജില്ലയിൽ സ്വകാര്യ ഫാക്ടറിയിലെ ജനറൽ മാനേജറായിരുന്ന പ്രിയന്ത കുമാരയെ ( 48 ) ഫാക്ടറിയിലെ ജോലിക്കാർ ഉൾപ്പെടെ എണ്ണൂറോളം പേർ ചേർന്ന് നടുറോഡിൽ തല്ലിക്കൊന്ന ശേഷം മൃതദേഹം റോഡിലിട്ട് കത്തിക്കുകയായിരുന്നു. തഹരീക് - ഇ - ലബായിക് ( ടി.എൽ.പി ) എന്ന തീവ്രസംഘടനയുടെ ഖുറാൻ വചനങ്ങളെഴുതിയ പോസ്റ്റർ കുമാര കീറിയെറിഞ്ഞെന്നാരോപിച്ചായിരുന്നു ആക്രമണം.
ആക്രമി സംഘം കുമാരയെ ഫാക്ടറിയിൽ നിന്ന് പുറത്തിറക്കി ക്രൂരമായി മർദ്ദിക്കുകയും പൊലീസ് എത്തുന്നതിന് മുന്നേ മൃതദേഹം റോഡിന് നടുവിൽ വച്ച് കത്തിക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |