ന്യൂഡൽഹി: ഹനുമാൻ ജയന്തിദിനത്തിൽ ഡൽഹി ജഹാംഗീർ പുരിയിലുണ്ടായ അക്രമ സംഭവത്തിലെ മുഖ്യപ്രതിയുമായുള്ള ബന്ധത്തെ ചൊല്ലി ആംആദ്മി പാർട്ടിയും ബി.ജെ.പിയും വാക്ക്പോരിൽ.മുഖ്യപ്രതി അൻസാറിന് ആംആദ്മിപാർട്ടിയുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. പാർട്ടി പ്രവർത്തകനായ അൻസാറിനെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളിനോട് ഡൽഹി ബി.ജെ.പി വക്താവ് പ്രവീൺ ശങ്കർ കപൂർ ആവശ്യപ്പെടുകയും ചെയ്‌തു. ഇതിന് മറുപടിയായി അൻസാർ ബി.ജെ.പി നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രം ആംആദ്മി പാർട്ടി എം.എൽ.എ അതിഷി ട്വിറ്ററിലൂടെ പുറത്തുവിട്ടു. സംഘർഷം ബി.ജെ.പി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് തെളിഞ്ഞെന്നും അതിഷി ആരോപിച്ചു. ഡൽഹി സംഭവത്തിലെ വൻ വെളിപ്പെടുത്തൽ എന്ന വിശേഷണവുമായാണ് ചിത്രം പുറത്തുവിട്ടത്.
ജഹാംഗീർപുരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് അൻസാർ. 2018ൽ പൊലീസ് ഒാഫീസറെ ആക്രമിച്ചിരുന്നു. ഇയാളടക്കം നിരവധി ക്രിമിനലുകളുടെ താവളമാണ് ജഹാംഗീർ പുരി. യു.പി അതിർത്തി വഴി താടൻ തോക്കുകളും മറ്റ് ആയുധങ്ങളും ഇവിടെ എത്തുന്നുണ്ട്.
അതിനിടെ അറസ്റ്റിലായ 23 പ്രതികളും പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്ന് പൊലീസ് പറയുന്നു. ഒരു കുടുംബത്തിലെ അഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്‌തതിനെതിരെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തുണ്ട്. സുകേൻ സർക്കാർ, സഹോദരൻ സുരേഷ് സർക്കാർ, മക്കളായ നീരജ്, സൂരജ്, ഭാര്യാ സഹോദരൻ സുജിത് എന്നിവരെയാണ് അറസ്റ്റു ചെയ്‌തത്. സുകേന്റെ 12-ാം ക്ളാസ് വിദ്യാർത്ഥിയായ മകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹനുമാൻ വിഗ്രഹം കയറ്റിയ വാഹനത്തിലുണ്ടായിരുന്ന ഭർത്താവിനും സഹോദരനും കല്ലേറിൽ പരിക്കുണ്ടെന്നും അക്രമത്തിൽ പങ്കില്ലെന്നും സുകേന്റെ ഭാര്യ ദുർഗ പറഞ്ഞു. പരീക്ഷ തുടങ്ങാനിരിക്കെയാണ് മകനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് അവന്റെ ഭാവി നശിപ്പിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |