ന്യൂഡൽഹി:മുംബൈ സ്ഫോടന കേസിലെ മുഖ്യപ്രതി അബു സലേമിൻ്റെ ശിക്ഷ സംബന്ധിച്ച് 2002 ൽ അന്നത്തെ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി പോർച്ചുഗൽ സർക്കാരിന് നൽകിയ ഉറപ്പ് കാലാവധി പൂർത്തിയാക്കുന്ന സമയത്ത് ലഭ്യമാകുന്ന സാഹചര്യമനുസരിച്ച് പാലിക്കാൻ ഇന്ത്യൻ സർക്കാർ ബാധ്യസ്ഥരാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പറഞ്ഞു. ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള കുറ്റവാളികളെ കൈമാറുന്ന കരാർ പ്രകാരം തൻ്റെ തടവ് ശിക്ഷ 25 വർഷത്തിൽ കൂടുതൽ നീട്ടാനാകില്ലെന്ന് ചൂണ്ടിക്കാട്ടി അബു സലേം സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. 1993 ലെ മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യപ്രതിയായ അബുസലേമിനെ പോർച്ചുഗൽ സർക്കാർ ഇന്ത്യയ്ക്ക് കൈമാറുമ്പോൾ വധശിക്ഷയോ 25 വർഷത്തിൽ കൂടുതൽ തടവോ ശിക്ഷയായി നൽകില്ലെന്ന് ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് ശിക്ഷാ കാലാവധി അവസാനിക്കുന്ന ഉചിതമായ സമയത്ത് ജുഡീഷ്യറിയുടെയും ഭരണഘടനയുടെയും അടിസ്ഥാനത്തിൽ പാലിക്കാൻ നടപടി എടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയകുമാർ ബല്ല സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി. എന്നാൽ 25 വർഷത്തെ തടവ് ശിക്ഷയുടെ കാലാവധി അവസാനിക്കുമ്പോൾ മാത്രമെ ഇത് സംബന്ധിച്ച ചോദ്യമുയരുന്നുള്ളുവെന്നും ഈ കാലാവധി 2030 നവം.10നാണെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു. ഹർജിക്കാരൻ്റെ വാദം സാങ്കല്പികവും നിലവിൽ ഉന്നയിക്കാൻ കഴിയാത്തതുമാണ്. സത്യവാങ്ങ്മൂലം വ്യക്തമാക്കി.
2017 ൽ അബു സലേമിനെ ടാഡ കോടതി ശിക്ഷിച്ച നടപടി പോർച്ചുഗലുമായി നടത്തിയ കുറ്റവാളി കൈമാറ്റ ഉടമ്പടിയുടെ നിബന്ധനകൾക്ക് വിരുദ്ധമാണെന്നാണ് അബു സലേമിൻ്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |