ആലപ്പുഴ : വേനൽമഴയിൽ നെല്ല് നിലംപൊത്തിയതിനെത്തുടർന്ന്, എടത്വാ കൃഷിഭവൻ പരിധിയിലെ 110ഏക്കർ വിസ്തൃതിയുള്ള തെങ്കര പച്ച പാടശേഖരത്തിലെ വിളവെടുപ്പ് ഉപേക്ഷിക്കാൻ ഒരുങ്ങി കർഷകർ. ഇപ്പോഴത്തെ അവസ്ഥയിൽ കൊയ്ത്തുകൂലിക്കുള്ള നെല്ലുപോലും ലഭിക്കാത്തതിനാലാണ് വിളവെടുപ്പ് ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് ചില കർഷകരെത്തിയത്. നഷ്ടം കണക്കാക്കി സർക്കാർ അടിയന്തരമായി ഇടപെട്ട് നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം.
ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെ വരെ 7,527 ഹെക്ടർ നിലത്തെ നെൽകൃഷിയാണ് ഇത്തവണ വേനൽമഴയിൽ കുട്ടനാട്, അപ്പർ കുട്ടനാട്, ഓണാട്ടുകര പ്രദേശങ്ങളിലായി വെള്ളത്തിലായത്. ഇതിൽ 84പാടശേഖരങ്ങളിലെ 5,211.038 ഹെക്ടർ നെല്ല് പൂർണമായും കൊയ്തെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്. 45.59 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ കർഷകർക്കുണ്ടായത്. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊയ്ത്ത് യന്ത്രം ഇറക്കി കൊയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വെള്ളത്തിൽ നിന്ന് നെല്ല് കൊയ്തെടുക്കുന്നതിന് തൊഴിലാളികളെ കിട്ടാത്തതും പ്രതിസന്ധി ഇരട്ടിപ്പിക്കുന്നു. ഉച്ചവരെ കൊയ്യുന്നതിന് ഒരു തൊഴിലാളിക്ക് 1000രൂപ കൂലിയായി നൽകണം. ഒരു ഏക്കറിലെ നിലംപൊത്തിയ നെല്ല് കൊയ്തെടുക്കാൻ ചുരുങ്ങിയത് 10തൊഴിലാളികൾ വേണ്ടിവരും.
ആകെ നിലം പൊത്തിയത് : 7,527 ഹെക്ടറിലെ കൃഷി
കൊയ്ത് എടുക്കാൻ കഴിയാത്ത അവസ്ഥയിൽ: 5,211.038 ഹെക്ടറിലെ കൃഷി
ഏക്കറിന് 40,000 മുതൽ 50,000രൂപ വരെ ചിലവഴിച്ചാണ് വിളവിറക്കിയത്. ദിവസങ്ങളോളം പാടത്ത് വെള്ളം കെട്ടിക്കിടന്നതോടെ നെല്ല് കിളിർക്കാൻ തുടങ്ങി. കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് ഒരേക്കറിലെ വിളവെടുക്കണമെങ്കിൽ നാല് മണിക്കൂറോളം വേണ്ടി വരും. ഇങ്ങനെ വിളവെടുത്താലും കനത്ത നഷ്ടം നേരിടേണ്ടിവരും. അതുകൊണ്ട് വിളവെടുപ്പ് ഉപേക്ഷിക്കുകയാണ്
- മണിക്കുട്ടൻ ചേലേക്കാട്, തെങ്കര പച്ച പാടശേഖരത്തിലെ കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |