□ ഗവർണറുടെ തീരുമാനം നിർണായകം
തിരുവനന്തപുരം: യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായി എയ്ഡഡ് കോളേജുകളിലെ വിരമിച്ച അദ്ധ്യാപകർക്ക് പ്രൊഫസർ പദവി അനുവദിക്കാൻ ഉത്തരവിറക്കിയതിനെ ന്യായീകരിച്ച് കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ എം.കെ. ജയരാജ് ഗവർണർക്ക് കത്ത്
നൽകി. സർവീസിലുള്ളവർക്കേ അഭിമുഖം നടത്തി പ്രൊഫസർ പദവി നൽകാവൂ എന്നാണ് യു.ജി.സി ചട്ടം. എന്നാൽ, ചട്ടം നിലവിൽ വന്ന 2018 ജൂലായിൽ സർവീസിൽ ഉണ്ടായിരുന്നവർക്കാണ് പ്രൊഫസർ പദവി നൽകുന്നതെന്നാണ് വി.സിയുടെ വാദം.
15 വർഷം സർവീസും ഗവേഷണ ബിരുദവും യു.ജി.സി അംഗീകൃത ജേർണലുകളിൽ ചുരുങ്ങിയത് 10 പ്രസിദ്ധീകരണങ്ങളുമുള്ള അദ്ധ്യാപകർക്ക് പ്രൊഫസറായി സ്ഥാനക്കയറ്റം നൽകാമെന്ന 2018 ജൂലായിലെ ചട്ടം 2021ലാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയത്. 2018ൽ തന്നെ നടപ്പാക്കിയിരുന്നെങ്കിൽ അന്ന് സർവീസിലുണ്ടായിരുന്നവർക്ക് അവസരം ലഭിക്കുമായിരുന്നുവെന്നാണ് വി.സിയുടെ വാദം. സിൻഡിക്കേറ്റ് തീരുമാന പ്രകാരം വിരമിച്ചവർക്കും പ്രൊഫസർ പദവി അനുവദിക്കാൻ കാലിക്കറ്റ് സർവകലാശാല ഉത്തരവിറക്കിയെങ്കിലും വിരമിച്ച ഒരാൾക്കും നിയമനം നൽകിയിട്ടില്ല. സമാനമായ ഉത്തരവിറക്കാൻ വിസമ്മതിച്ച കേരള സർവകലാശാല, വിരമിച്ച അദ്ധ്യാപകരുടെ അപേക്ഷകൾ തള്ളി.
വിരമിച്ചവരെ അഭിമുഖത്തിന് ക്ഷണിക്കരുതെന്നാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം. സർവകലാശാല വിരമിച്ചവർക്ക് പ്രൊഫസർ പദവി അനുവദിച്ചാലും ശമ്പളം പാസാക്കേണ്ടത് കോളേജ് വിദ്യാഭ്യാസ സെപ്യൂട്ടി ഡയറക്ടറാണ്. കൊല്ലം, കോട്ടയം, കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർമാർ ശമ്പളം പാസാക്കില്ലെന്ന് മനസിലാക്കിയാണ് സർവകലാശാലകൾ പ്രൊഫസർ പദവി അനുവദിക്കുന്നത് വൈകിപ്പിക്കുന്നത്. യു.ജി.സി ചട്ടം നടപ്പാക്കുന്നതിൽ ചാൻസലറായ ഗവർണറുടെ തീരുമാനമാണ് ഇനി നിർണായകം.
വിരമിച്ച അദ്ധ്യാപകർക്ക് പ്രൊഫസർ പദവി നൽകിയാലും ഒരു ദിവസം പോലും അവർക്ക് കോളേജിൽ പഠിപ്പിക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |