കൊവിഡ് കാലത്ത് പല രംഗങ്ങളെയും പോലെ ജുഡിഷ്യറി മേഖലയും ഒാൺലൈനിലേക്ക് മാറിയിരുന്നു. രണ്ടുവർഷത്തോളം നടപടികൾ പൂർണമായും നിലച്ചില്ലെന്നേയുള്ളൂ. എന്നാൽ ഇഴഞ്ഞാണ് നീങ്ങിയത്. കൊവിഡിന് മുമ്പ് തന്നെ കോടതികളിൽ തീർപ്പാകാതെ കേസുകൾ നീളുന്നത് സാധാരണമായിരുന്നു. കൊവിഡ് പ്രതിസന്ധി കൂടിയപ്പോൾ അവസ്ഥ കൂടുതൽ ഗുരുതരമായി. സുപ്രീംകോടതിയും രണ്ടുവർഷത്തെ ഒാൺലൈൻ രീതിയിൽനിന്ന് മാറി സാധാരണനില കൈവരിച്ചത് അടുത്തിടെയാണ്. 70,000 ത്തോളം കേസുകൾ സുപ്രീംകോടതിയിൽ മാത്രം കെട്ടിക്കിടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ പകുതിയിലധികവും വർഷങ്ങൾ പഴക്കമുള്ളവയാണ്. ചീഫ് ജസ്റ്റിസ് എൻ.വി. രമണ ഉൾപ്പെടെ എട്ട് സീനിയർ ജഡ്ജിമാർ ഇക്കൊല്ലം വിരമിക്കുന്നത് കേസിന്റെ തീർപ്പുകൾ കൂടുതൽ നീളാൻ ഇടയാക്കിയേക്കും. ഇവരുടെ ഒഴിവിൽ പുതിയ ജഡ്ജിമാർ വരുന്നതിനെ ആശ്രയിച്ചിരിക്കും കേസുകളുടെ പുരോഗതി.
ഇതോടൊപ്പം സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം തീരുമാനിക്കുന്ന കൊളീജിയത്തിലും പല അംഗങ്ങളും ഒഴിയുന്നുണ്ട്. ഇത് കാരണം ജഡ്ജിമാരുടെ ഒഴിവുകൾ നികത്തപ്പെടുന്നത് വൈകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. ഏപ്രിൽ ഒന്നുവരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ 25 ഹൈക്കോടതികളിലായി 387 ജഡ്ജിമാരുടെ ഒഴിവാണ് നികത്തപ്പെടാതെ അവശേഷിക്കുന്നത്. സുപ്രീംകോടതിയിൽ രണ്ട് ഒഴിവും. കേരള ഹൈക്കോടതിയിൽ തന്നെ പത്ത് ജഡ്ജിമാരുടെ ഒഴിവാണുള്ളത്. ഇതിങ്ങനെ തുടരുന്നത് ജഡ്ജിമാരുടെ നിയമന ശുപാർശ നൽകുന്ന കൊളീജിയത്തിന്റെ മാത്രം കുറ്റമാണെന്ന് പറയാനാവില്ല. നിയമനം താമസിപ്പിക്കുന്നതിൽ കേന്ദ്ര നിയമവകുപ്പിനും തുല്യ പങ്കുണ്ട്. നിയമനം വൈകുന്നത് കേസുകളുടെ തീർപ്പുകൾ നീളാൻ ഇടയാക്കുന്നതിനൊപ്പം പല പ്രഗത്ഭരായ ജഡ്ജിമാരുടെ അവസരങ്ങൾ പ്രായത്തിന്റെ ബാറിൽ തട്ടി ഇല്ലാതാക്കാനും ഇടയാക്കുന്നു. സുപ്രീംകോടതിയിൽ ഇപ്പോൾ ജഡ്ജിയും മലയാളിയുമായ കെ.എം. ജോസഫിന്റെ നിയമനം പലകാരണങ്ങളാൽ കേന്ദ്രസർക്കാർ വൈകിപ്പിച്ചത് വിവാദമായിരുന്നു.
രാജ്യത്തെ ഹൈക്കോടതികളിൽ 58 ലക്ഷത്തോളം കേസുകൾ കെട്ടിക്കിടക്കുന്നതായി കേന്ദ്ര നിയമമന്ത്രി ലോക്സഭയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. മാർച്ച് രണ്ടുവരെയുള്ള കണക്കനുസരിച്ച് കെട്ടിക്കിടക്കുന്നത് 58,94,060 കേസുകളാണ് . കേരള ഹൈക്കോടതിയിൽ 2,10,233 കേസുകളാണ് തീർപ്പാക്കാനുള്ളത്. ഇതിൽ 42,368 എണ്ണം ക്രിമിനൽ കേസുകളാണ്. രാജ്യത്തെ 12,33,594 കേസുകളിൽ തീർപ്പ് വൈകുന്നത് രേഖകൾ കിട്ടാൻ വൈകുന്നതുകൊണ്ടാണ്. സാക്ഷികളെ ഹാജരാക്കാൻ കഴിയാത്തതുമൂലം 27,05,251 കേസുകളും അഭിഭാഷകരില്ലാത്തതിനാൽ 57,66,222 കേസുകളും ഒന്നോ അതിലധികമോ പ്രതികൾ ഒളിവിലായതിനാൽ 31,08,492 കേസുകളും കെട്ടിക്കിടക്കുന്നതായാണ് നാഷണൽ ജുഡിഷ്യൽ ഡേറ്റ ഗ്രിഡിൽ പറയുന്നത്. കേസുകൾ തീർപ്പാകാതെ നീളുന്നതിന് കോടതികളെ മാത്രം കുറ്റം പറയാനാകില്ല. ജഡ്ജിമാരുടെ എണ്ണക്കുറവാണ് മുഖ്യ കാരണങ്ങളിലൊന്ന്. ഇടക്കാല സ്റ്റേകളും ഉത്തരവുകളും കേസുകൾ നീളാൻ കുറച്ചൊന്നുമല്ല ഇടയാക്കുന്നത്.
കേസുകളിൽ ഹാജരായാലും പല കാരണങ്ങളാലും മാറ്റിവയ്ക്കാൻ ഭൂരിപക്ഷം അഭിഭാഷകരും ശ്രമിക്കാറുള്ളത് മറ്റൊരു പ്രധാന കാരണമാണ്. രേഖകൾ സമയബന്ധിതമായി ലഭിക്കാതിരിക്കുക,സാക്ഷികളെ ഹാജരാക്കാൻ വൈകുക, മുഖ്യകേസുകളുമായി ബന്ധപ്പെട്ട് അനുബന്ധകേസുകൾ വർദ്ധിക്കുക തുടങ്ങിയവയും കാരണങ്ങളാണ്. കോടതിയും പ്രോസിക്യൂഷനും അഭിഭാഷകരും ഒരുപോലെ ശ്രമിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ പരിഹാരത്തിനുള്ള വഴി തെളിയൂ. പുതിയ സാങ്കേതിക രീതികൾ കടന്നുവരാൻ തടസ്സമാകുന്ന, പഴയ തലമുറയിലുള്ളവരുടെ നിലപാട് മാറുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |