മിനികഥ
അന്നു മുഴുവൻ ടൗണിൽ അലഞ്ഞ് ഒടുവിൽ ബസ്സ്റ്റാൻഡിലെത്തിയപ്പോഴാണ് നാട്ടിലേക്കുള്ള അവസാനത്തെ വണ്ടിയും പോയിക്കഴിഞ്ഞെന്ന് അയാൾക്ക് മനസിലായത്. രാത്രി ഒമ്പതു കഴിഞ്ഞു സമയം.
അയാൾക്ക് നല്ല വിശപ്പും ദാഹവും അനുഭവപ്പെട്ടു. സമീപത്തുള്ള കടകളെല്ലാം അടയ്ക്കുന്നു. നിരത്തിലെ തിരക്ക് കുറയുന്നു.
ചെറിയ പട്ടണമായിരുന്നെങ്കിലും നേരെ എതിർവശത്ത് ബാർ ഉണ്ടായിരുന്നു. റോഡ് മുറിച്ചുകടന്ന് അയാൾ അങ്ങോട്ടു ചെന്നു. കുടി കഴിഞ്ഞ് മിക്കവരും സ്ഥലംവിട്ടിരുന്നു. ഭക്ഷണം ഏതാണ്ട് തീർന്നിരുന്നതിനാൽ കുടിക്കാനല്ലാതെ കഴിക്കാൻ അയാൾക്ക് കാര്യമായി ഒന്നും കിട്ടിയില്ല.
ബാറിൽ നിന്നിറങ്ങി വന്ന് റോഡരികിൽ നിൽക്കുമ്പോഴാണ് മുന്നിലൂടെ കടന്നുപോയ ഒരു ഓട്ടോ തിരിച്ചുവന്ന് അയാളുടെ അടുത്ത് നിർത്തിയത്.
''എങ്ങോട്ട് പോകാനാ സാറേ?"" ഓട്ടോ ഡ്രൈവർ ചോദിച്ചു.
അയാൾ ഡ്രൈവറെ ഒന്നു നോക്കി.
''എങ്ങോട്ട് വേണേലും പോകാം."" അയാൾ പറഞ്ഞു.
''എന്നാൽ സാറ് കേറ്...""
അയാൾ ഓട്ടോയിൽ കയറി ഇരുന്നു. പിന്നെ ചോദ്യമോ ഉത്തരമോ ഉണ്ടായില്ല. പ്രധാന നിരത്തിൽ നിന്ന് ഇടറോഡിലേക്കിറങ്ങി ഏതൊക്കെയോ വഴികളിൽക്കൂടി ഓടി ഒരു മൈതാനത്തിന്റെ സമീപത്തുള്ള ഓടുമേഞ്ഞ ചെറിയ വീടിന്റെ മുന്നിൽ ചെന്ന് നിന്നു.
''സാറിരിക്ക്. ഞാനിപ്പം വരാം.""
ഡ്രൈവർ വണ്ടിയിൽ നിന്നിറങ്ങി വീടിനു നേരേ നടന്നു. മുൻവാതിൽ അടച്ചിരിക്കുകയായിരുന്നു. ഉള്ളിലെ വെളിച്ചം ജനാലയിലൂടെ കാണാം.
''വസന്തേ... വസന്തേ..."" അയാൾ വാതിലിൽ മുട്ടി ശബ്ദം താഴ്ത്തി വിളിച്ചു.
മുണ്ടും ബ്ളൗസും ധരിച്ച ഒരു ചെറുപ്പക്കാരിയാണ് വാതിൽ തുറന്നത്. നേരത്തെ എപ്പോഴോ കുളിച്ചപ്പോൾ ഉണങ്ങാൻ വിതിർത്തിട്ടിരുന്ന മുടി അപ്പോഴും അവൾ കെട്ടിവച്ചിരുന്നില്ല.
''ഓ... രമണൻ ചേട്ടനായിരുന്നോ..."" പിന്നിൽ നിന്നു വീണ മഞ്ഞ വെളിച്ചത്തിൽ അവളുടെ മുടിയിഴകൾ സ്വർണം പോലെ തിളങ്ങി.
''ഒരാൾ വണ്ടിയിലുണ്ട്. ഇച്ചിരി കുടിച്ചിട്ടുണ്ട്. പക്ഷേ കണ്ടിട്ട് പാവമാന്നു തോന്നുന്നു. കൊണ്ടുവരട്ടെ? വല്ല കൊഴപ്പോം കാണിച്ചാ ഫോണെടുത്ത് എന്നെയൊന്ന് വിളിച്ചാ മതി."" രമണൻ പറഞ്ഞു.
''ഉം..."" അവൾ മെല്ലെ തലകുലുക്കി.
രമണൻ ഓട്ടോയുടെ അടുത്തേക്ക് ചെന്നു.
''ഇറങ്ങി വാ സാറേ...""
തുണികൊണ്ടുണ്ടാക്കിയ തോൾസഞ്ചിയും തൂക്കി അയാൾ രമണന്റെ പിന്നാലെ വീട്ടിലേക്ക് ചെന്നു.
''കേറി വാ..."" വസന്ത ക്ഷണിച്ചു.
അയാൾ ചെരിപ്പുകൾ അഴിച്ചുവച്ചിട്ട് വരാന്തയിലേക്ക് കയറി.
''രമണൻ ചേട്ടൻ പൊയ്ക്കോ."" അവൾ പറഞ്ഞു.
ഓട്ടോ പോയി.
മുറിയിലെ വെളിച്ചത്തിൽ അവൾ അയാളുടെ മുഖത്തേക്ക് നോക്കി. ചെറുപ്പക്കാരനാണ്. ഏതാണ്ട് അവളുടെ പ്രായം വരും. വെളുത്ത മുഖത്ത് രണ്ടുദിവസത്തെ വളർച്ചയുള്ള കുറ്റി മീശ. അല്പമൊന്ന് നീണ്ട മൂക്ക്. മുടി അനുസരണയില്ലാതെ നെറ്റിയിലേക്ക് വീണുകിടക്കുന്നു.
വസന്തയുടെ നോട്ടം കണ്ട് അയാൾ ചിരിച്ചു.
നിരയൊത്ത നല്ല വെളുത്ത പല്ലുകൾ. സിഗററ്റു കറയേൽക്കാത്ത വൃത്തിയുള്ള ചുണ്ടുകൾ. പാന്റ്സും പാതി മടക്കിവച്ച ഫുൾ സ്ളീവ് ഷർട്ടും വേഷം.
''കുളിക്കണോ?"" അവൾ ചോദിച്ചു.
''ഉം. പക്ഷേ മാറ്റിയുടുക്കാൻ മുണ്ടില്ല."" അയാൾ പറഞ്ഞു.
ചെറിയ അലമാര തുറന്ന് അലക്കിയുണക്കി മടക്കിവച്ചിരുന്ന ചെറിയ കരയുള്ള ഒരു മുണ്ടെടുത്ത് അവൾ കട്ടിലിൽ വച്ചു.
''വെളിയിലാണ് കുളിമുറി.""
സോപ്പും തോർത്തുമെടുത്ത് കൊടുത്തിട്ട് അവൾ പിൻവശത്തേക്കുള്ള വാതിൽ തുറന്നുപിടിച്ചു. വേഗം കുളിച്ച് മുണ്ടുമാത്രമുടുത്ത് അയാൾ വന്നു. അവൾ കണ്ണിമയ്ക്കാതെ അയാളെ നോക്കി. ഒട്ടും മേദസില്ലാത്ത ഒതുങ്ങിയ ശരീരം. നെഞ്ച് നിറയെ രോമം.
''കഴിക്കാനെന്തെങ്കിലും കാണുമോ?"" അയാൾ മടിച്ചു മടിച്ച് ചോദിച്ചു.
പുഞ്ചിരിയമർത്തി അവൾ അടുക്കളയിൽ ചെന്ന് ഒരു പ്ളേറ്റിൽ ചോറും മീൻകറിയും പപ്പായ തോരനും വിളമ്പി വീതികുറഞ്ഞ ഉൗണുമേശയിൽ കൊണ്ടുവന്നു വച്ചു. അയാൾ അത് രുചിയോടെ കഴിക്കുന്നതു നോക്കി അവൾ വാതിൽപ്പടിയിൽ ചാരിനിന്നു.
കൈ കഴുകി വന്ന് മുണ്ടിന്റെ തുമ്പുയർത്തി അയാൾ ചുണ്ടുകൾ തുടച്ചു.
''നല്ല ക്ഷീണം.""
''കിടക്കണോ?"" അവൾ ചോദിച്ചു.
''ഉം.""
കട്ടിലിൽ അവൾ പുതിയ ഷീറ്റ് വിരിച്ചു. അയാൾ കട്ടിലിൽ നീണ്ടുനിവർന്നു കിടന്നു. അപ്പോൾത്തന്നെ അയാൾ ഉറങ്ങി. വാത്സല്യത്തോടെ മുടിക്കുള്ളിലൂടെ വിരലുകൾ കടത്തി അയാളുടെ മുഖത്തേക്ക് നോക്കി. അവൾ കട്ടിലിൽ ഇരുന്നു. മേശപ്പുറത്തുണ്ടായിരുന്ന ടൈംപീസിന്റെ ടിക് ടിക് ശബ്ദം മാത്രം നിശ്ശബ്ദതയിൽ മുഴങ്ങിക്കൊണ്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |