കൊല്ലം മൺറോ തുരുത്തിനെപ്പോലെ മുങ്ങിക്കൊണ്ടിരിക്കുന്ന ചെറുദ്വീപിലെ 17കാരൻ ലത്തീഫിന്റെ കഥയുമായി പ്രമുഖ ഇംഗ്ളീഷ് നോവലിസ്റ്റ് അനീസ് സലീം. ജൂലായ് 14ന് 'ബെൽബോയ് " എന്ന നോവൽ ഇംഗ്ളണ്ടിൽ പ്രകാശനം ചെയ്യും. ഹോളണ്ട് ഹൗസാണ് പ്രസാധകർ. പെൻഗ്വിൻ പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ പതിപ്പ് ജൂലായ് അവസാനമോ ആഗസ്റ്റ് ആദ്യമോ പ്രകാശനം ചെയ്യും.
അനീസിന്റെ ഏഴാമത്തെയും മഹാമാരിക്കാലത്തെ രണ്ടാമത്തെയും നോവലാണിത്. തെക്കൻ കേരളം പശ്ചാത്തലമാക്കി ഒരുക്കുന്ന നോവലിൽ പരാമാർശിക്കുന്ന ദ്വീപിന് വെള്ളം കയറി ഇല്ലാതാകുന്ന മൺറോ തുരുത്തുമായും ചെറുപട്ടണത്തിന് കൊല്ലം നഗരവുമായും സാമ്യമുണ്ട്. മാന്റോ ഐലൻഡ് എന്നാണ് നോവലിൽ ദ്വീപിന്റെ പേര്.
പുറംലോകം കണ്ടിട്ടില്ലാത്ത ലത്തീഫ് തൊട്ടടുത്ത കൊച്ചുപട്ടണത്തിലെ ലോഡ്ജിൽ ബെൽബോയ് (റൂം സർവീസ് ചെയ്യുന്ന ഹെൽപ്പർ) ജോലിക്കെത്തിയതോടെ ജീവിതവും ചുറ്റുപാടുകളും ദുരന്തമയമായി മാറുന്നതാണ് കഥാപരിസരമെന്ന് അനീസ് സലീം പറഞ്ഞു.
ദി ഓഡ് ബുക്ക് ഒഫ് ബേബി നെയിംസ് എന്ന നോവൽ നവംബറിൽ പ്രകാശനം ചെയ്തു. മരണശയ്യയിലായ രാജാവിന്റെ 149 മക്കളിൽ ഒമ്പതുപേരുടെ കഥ പറയുന്നു ഈ നോവലിൽ. ബെൽബോയ് പിറവിയെടുത്തതും ഇതിനൊപ്പമാണ്.
ദി സ്മാൾ ടൗൺ സീ എന്ന നോവൽ ശ്യാമപ്രസാദ് 'കാസിമിന്റെ കടൽ" എന്ന പേരിൽ സിനിമയാക്കിയിട്ടുണ്ട്. ഉടനെ തന്നെ അതിന്റെയും റിലീസിംഗ് ഉണ്ടാകും.
ടെയിൽ ഫ്രം എ വെൻഡിംഗ് മെഷീൻ എന്ന നോവൽ ഹിന്ദി വെബ് സീരിസായും അണിയറയിൽ ഒരുങ്ങുന്നുണ്ട്. രണ്ടാം പതിപ്പിൽ ഈ കൃതിയുടെ പേര് ' ഫ്ളൈ ഹസീന ഫ്ളൈ"എന്നാക്കിയിരുന്നു. പ്രശസ്ത ബംഗാളി ഡയറക്ടറായ സൻജോയ് നാഗാണ് സംവിധായകൻ. എയർ പോർട്ട് ലോഞ്ചിലെ സ്റ്റാളിൽ ജോലിക്കാരിയായ മുസ്ളിം പെൺകുട്ടിയാണ് കഥാപാത്രം. വർക്കലയിൽ സാധാരണ കുടുംബത്തിൽ ജനിച്ച 52കാരനായ അനീസ് സലിം വർക്കല ഗവ. ഹൈസ്കൂളിൽ പത്താം ക്ളാസിലും ആറുമാസം കോളേജ് പഠനത്തിനും ശേഷം 16-ാം വയസിൽ നിരന്തരം യാത്രകളിലേക്കും ചെറിയ ജോലികളിലേക്കും തിരിഞ്ഞു. ഏറെ തിരസ്കാരങ്ങൾക്ക് ശേഷമാണ് പ്രസാധകരാൽ സ്വീകരിക്കപ്പെട്ടത്. ഇപ്പോൾ എറണാകുളത്ത് പ്രമുഖ പരസ്യ ഏജൻസിയിൽ ജോലി. 2012ൽ പുറത്തിറങ്ങിയ ദ വിക്സ് മാംഗോ ട്രീയാണ് ആദ്യനോവൽ. 2018ൽ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരംനേടി.
വർക്കല റെയിൽവേ സ്റ്റേഷന് സമീപം പരേതനായ സലിമിന്റെയും ആരിഫയുടെയും മകൻ. ഭാര്യ: ഫെമിന, മക്കൾ: ഒമർ, ആദ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |