ആഖ്യാനത്തിൽ, ആനന്ദിന്റെ 'ആൾക്കൂട്ട"ത്തിനോടാണ് , അജയകുമാറിന്റെ 'നിഴൽക്കളങ്ങൾ" എന്ന നോവലിന് സാമ്യം .ദൈർഘ്യത്തിൽ , തകഴിയുടെ 'കയർ", വിലാസിനിയുടെ 'അവകാശികൾ " എന്നിവയോടും .എന്നാൽ ഇതൊന്നുമല്ല , അതിന്റെ വായനാനുഭവം . മലയാളത്തിൽ, സമാനതകളില്ലാത്ത ഡിസ്റ്റോപ്പ്യൻ നോവൽ (ശൈഥില്യദർശിയായ ആഖ്യായിക) എന്ന് , ഒരു പക്ഷെ, 'നിഴൽക്കളങ്ങളെ'വിളിയ്ക്കാം.
കൂറ്റൻ കാൻവാസിലുള്ള ഒരു കൊളാഷ് ആയാണ് ഈ ചിത്രകാരന്റെ ആദ്യനോവൽ അനാവൃതമാവുന്നത് . ഏതാണ്ട് രണ്ടു നൂറ്റാണ്ടുകളുടെ കലാസാംസ്കാരിക സാമൂഹ്യജീവിതം , പരിസ്ഥിതി , വ്യവസായ മാനേജ്മന്റ് എന്നിവയിലൂടെ പരന്നു കിടക്കുന്നു നോവലിന്റെ കാലം . ഇതിൽ ശ്രീനാരായണഗുരു , കുമാരനാശാൻ , രാജാരവിവർമ്മ തുടങ്ങി , സമീപകാലത്തുള്ള ചെങ്ങറസമരം പോലുമുണ്ട് .
ആദിമദ്ധ്യാന്തപൊരുത്തമുള്ള ശിൽപ്പഘടനയല്ല . 645 പേജുകളുണ്ട് . സുഗമവായനയല്ല. എങ്കിലും , വായിക്കാതിരുന്നാൽ , കൗതുകകരമായ പല ഉൾക്കാഴ്ച്ചകളും കൈവിട്ടുപോയെന്നിരിക്കും.
ഉദാഹരണത്തിന് , സി .വി രാമൻ പിള്ളയുടെ അധികമാരാരുമറിയാത്ത അനുരാഗഹർഷത്തിലേയ്ക്ക് ചൂട്ടു മിന്നിയ്ക്കുന്നു ഈ നോവൽ . ആ കഥ പറയുന്നത് 15 വയസ്സിൽ ആദ്യമായി വിവാഹിതയായ ജാനകിയുടെ കൺകോണിലൂടെയാണ് . ജാനകിയുടെ നാലാമത്തെ സംബന്ധക്കാരനായിരുന്നുസി വി. ജാനകി സി വിയുടെ മൂന്നാമത്തെ പത്നിയായിരുന്നു . എന്നാൽ, അവരുമായുള്ള പ്രണയകാലമായിരുന്നു, അദ്ദേഹത്തിന്റെ ഏറ്റവും സർഗ്ഗപ്രഭയുള്ള കാലവും .
അങ്ങിനെ , സി .വി രാമൻപിള്ളയുടെ ശതാബ്ദിവർഷത്തിൽ പ്രകാശിതമായ ഒരു പുതിയ കൃതിയിൽ , മലയാളനോവലിന്റെ അടിസ്ഥാനശില പാകിയ ആ പ്രതിഭാധനന്റെ സ്മാരകശില കൂടി ഉറപ്പിച്ചു എന്നൊരു യാദൃച്ഛികസാകല്യവും അജയകുമാറിന് സാദ്ധ്യമായിട്ടുണ്ട് .തൃശൂരിലെ ഐവറി ബുക്സാണ് പ്രസാധകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |