തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയ ശുപാർശ ധനമന്ത്രാലയം അംഗീകരിച്ച് അന്തിമാനുമതി നൽകിയാൽ തുടർന്നുള്ള ആറു മാസത്തിനകം എയിംസിന്റെ (ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്) നിർമ്മാണത്തിലേക്ക് സംസ്ഥാന സർക്കാർ കടക്കും.
അനുമതിക്കുശേഷം തുടർനടപടികൾ വേഗത്തിലാക്കാനും കേന്ദ്രവിഹിതമടക്കം നേടിയെടുക്കാനും സ്പെഷ്യൽഓഫീസറെ നിയോഗിക്കും.
കോഴിക്കോട് കിനാലൂരിൽ സ്ഥാപിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. അവിടെ കെ.എസ്.ഐ.ഡി.സിയുടെ 200ഏക്കർ ഭൂമിക്കു പുറമെ നൂറേക്കർ സ്വകാര്യഭൂമി ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം നേരത്തേ ഇറക്കിയിരുന്നു. കിനാലൂരിലെ ഭൂമിയുടെ രേഖകളും അടിസ്ഥാനസൗകര്യ വികസന പദ്ധതിയുമെല്ലാം കേന്ദ്രത്തിന് കൈമാറുകയും ചെയ്തിരുന്നു. കഴിഞ്ഞ കേന്ദ്രബഡ്‌ജറ്റിൽ അനുമതി പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല. മറ്റു പല സംസ്ഥാനങ്ങൾക്കും അനുവദിക്കുകയും ചെയ്തു.
കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കുന്നതിലെ വിവേചനം ചൂണ്ടിക്കാണിച്ച് 'കേരളകൗമുദി' നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു.
കുടിവെള്ളവും റോഡ് സൗകര്യവുമുള്ള ഇരുന്നൂറ് ഏക്കർ നൽകിയാൽ എയിംസ് അനുവദിക്കാമെന്നായിരുന്നു 2014ൽ കേന്ദ്രത്തിന്റെ വാഗ്ദാനം. യു.ഡി.എഫ് സർക്കാർ തിരുവനന്തപുരത്തും കോട്ടയത്തും എറണാകുളത്തും കോഴിക്കോട്ടും സ്ഥലം കണ്ടെത്തി. അതോടെ എം.പിമാർ എയിംസ് തങ്ങളുടെ മണ്ഡലത്തിലെത്തിക്കാൻ ചരടുവലിച്ചു. രണ്ടുവർഷം കഴിഞ്ഞപ്പോൾ, കേരളത്തിന് എയിംസ് പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം നിലപാടെടുത്തു. ലോക്‌സഭയിൽ 2018ൽ ശശിതരൂർ ചോദിച്ചപ്പോൾ, അങ്ങനെയൊരു വാഗ്ദാനമില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രി പലവട്ടം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല.എന്നാൽ, ഇപ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുകൂല നിലപാടെടുത്തിരിക്കുകയാണ്.
`അനുമതി കിട്ടിയാൽ ഉടൻ തുടർ നടപടികളിലേക്ക് സംസ്ഥാന സർക്കാർ കടക്കും.'
-ആരോഗ്യമന്ത്രിയുടെ
ഓഫീസ് അറിയിച്ചത്
എയിംസ് വന്നാൽ
750കിടക്കകളും 20സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളുമുള്ള ആശുപത്രി.
സൗജന്യ ചികിത്സയും ഗവേഷണവും
200 എം.ബി.ബി.എസ് സീറ്റുകൾ വരെ കിട്ടാം
2000 കോടി
രൂപയിലേറെയാണ് നിർമ്മാണച്ചെലവ്. ജപ്പാൻ അന്താരാഷ്ട്ര കോർപ്പറേഷന്റെ (ജൈക്ക) വായ്പ കിട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |