തൊടുപുഴ:എല്ലാവരും അക്ഷരം വായിക്കാൻ മുഖത്ത് കണ്ണട വയ്ക്കുമ്പോൾ, പതിനാറുകാരി സാന്ദ്ര എഴുതുന്നത് വായിക്കാൻ മുഖം നോക്കുന്ന കണ്ണാടിതന്നെ വേണം. അതിനു മുന്നിൽ കാട്ടിയാലെ വടിവൊത്ത അക്ഷരങ്ങൾ വായിക്കാനൊക്കൂ. കുത്തിക്കുറിക്കുന്ന കഥയും കവിതകളും അമ്മ അറിയാതിരിക്കാൻ പ്രയോഗിച്ച തന്ത്രം,ഒടുവിൽ ഈ പ്ളസ് ടു വിദ്യാർത്ഥിനിയെ തലതിരിച്ചെഴുത്തിന്റെ ആശാട്ടിയാക്കി.
ഓട്ടോ ഡ്രൈവറായ തൊടുപുഴ വണ്ടമറ്റം സ്വദേശി സതീഷിന്റെയും മിനിയുടെയും മകൾ കുട്ടിക്കാലം മുതൽ കഥയും കവിതയും കുത്തിക്കുറിക്കുമായിരുന്നു. അമ്മ അതെല്ലാം വായിക്കുകയും ചെയ്യും. അമ്മയുടെ കണ്ണു വെട്ടിക്കാൻ ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ, കണ്ടെത്തിയ ഉപായമാണ് തലതിരിച്ചെഴുത്ത്. അതു കണ്ട് അമ്മയുടെ കണ്ണുതള്ളിയപ്പോൾ, മകൾതന്നെ കണ്ണാടി മുന്നിൽ പിടിച്ച് രഹസ്യമറ നീക്കി. എങ്കിലും എഴുത്തിന്റെ ശീലം മാറ്റിയില്ല. പിന്നീട് സ്കൂളിൽ കൂട്ടുകാരികളും അദ്ധ്യാപകരും അറിഞ്ഞതോടെയാണ് ഇത് മിറർ റൈറ്റിംഗ് എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും എല്ലാവർക്കും എളുപ്പം ചെയ്യാവുന്ന പണിയല്ലെന്നും തിരിച്ചറിഞ്ഞത്. വേഗത്തിലെഴുതാൻ കഴിയുമെങ്കിലും പാഠ്യ ഭാഗങ്ങൾ ഇങ്ങനെ എഴുതാറില്ല.
മിറർ റൈറ്റിംഗ് രീതി ആംബുലൻസുകളിൽ സാധാരണ കാണാറുണ്ട്. മുന്നിൽ പോകുന്ന വാഹനങ്ങൾ കണ്ണാടിയിലൂടെ നോക്കുമ്പോൾ പിന്നാലെ വരുന്നത് ആംബുലൻസ് ആണെന്ന് വായിച്ചെടുക്കാനാണ് മുൻവശത്ത് ഇങ്ങനെ എഴുതിവയ്ക്കുന്നത്.
വലത്തു നിന്ന് ഇടത്തേക്ക്
വലത്തുനിന്ന് ഇടത്തേക്കാണ് എഴുത്ത്.മലയാളവും ഇംഗ്ളീഷും ഒരുപോലെ വഴങ്ങും. ഇംഗ്ളീഷിലെഴുതി ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്സിലും ഇടംപിടിച്ചു.
തൊടുപുഴ എ.പി.ജെ. അബ്‌ദുൾകലാം ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു ബയോളജി വിദ്യാർത്ഥിനിയാണ്. നെടുമറ്റം ഗവ. യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി അശ്വിൻ സഹോദരനാണ്.
'അമ്മ വായിക്കാതിരിക്കാൻ കൗതുകത്തിന് എഴുതി തുടങ്ങിയതാണ്. ആരും പഠിപ്പിച്ചതല്ല."
-സാന്ദ്ര സതീഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |