കൊച്ചി:അനശ്വര കഥകളും കഥാപാത്രങ്ങളും ബാക്കിയാക്കി തിരക്കഥാകൃത്ത് ജോൺ പോൾ ഓർമ്മയായി. സാംസ്കാരിക കേരളത്തിന്റെ ആദരം ഏറ്റുവാങ്ങിയ ജോൺ പോളിന്റെ ഭൗതികദേഹം ഇന്നലെ വൈകിട്ട് നാലരയ്‌ക്ക് എളംകുളം സെന്റ് മേരീസ് സൂനോറോ പാത്രിയാർക്ക പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
എറണാകുളം ടൗൺഹാൾ, ചാവറ കൾച്ചറൽ സെന്റർ എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ഉച്ചയ്ക്ക് ഒന്നോടെ മരടിലെ കൊട്ടാരം എൻക്ളേവിൽ എത്തിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാൻ വീട്ടിലും വ്യവസായമന്ത്രി പി. രാജീവ് ടൗൺ ഹാളിലുമെത്തി പുഷ്പചക്രം അർപ്പിച്ചു. സർക്കാരിന് വേണ്ടി ജില്ലാ കളക്‌ടർ ജാഫർ മാലിക് പുഷ്പചക്രം അർപ്പിച്ചു. സിബി മലയിൽ, സത്യൻ അന്തിക്കാട്, വിനയൻ, ബി. ഉണ്ണികൃഷ്ണൻ തുടങ്ങിയ സിനിമാപ്രവർത്തകർ ടൗൺ ഹാളിലെത്തി. ഇന്നസെന്റ് ലിസി ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
പള്ളിയിലെ സംസ്കാര ശുശ്രൂഷകൾക്ക് യാക്കോബായ സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു. സൂനോറ പള്ളി വികാരി ഗീവർഗീസ് അത്തനാസിയോസ് മെത്രാപ്പോലീത്ത സഹകാർമ്മികത്വം വഹിച്ചു.
നടൻ കുഞ്ചാക്കോ ബോബൻ, സിദ്ധാർത്ഥ് ഭരതൻ, സാംസ്കാരിക ക്ഷേമനിധി ചെയർമാൻ മധുപാൽ, മുൻമന്ത്രിമാരായ എസ്. ശർമ്മ, ഡൊമിനിക് പ്രസന്റേഷൻ തുടങ്ങിയവർ പങ്കെടുത്തു.
പൊലീസ് ഗാർഡ് ഒഫ് ഓണർ അർപ്പിച്ചു.
മലയാളത്തിൽ നൂറോളം സിനിമകൾക്ക് തിരക്കഥ രചിച്ച ജോൺ പോൾ ശനിയാഴ്ച ഉച്ചയ്ക്കാണ് അന്തരിച്ചത്. ഉദരരോഗങ്ങളും ശ്വാസകോശ പ്രശ്നങ്ങളും മൂലം മൂന്നു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |