മോസ്‌കോ: മരിയുപോൾ പിടിച്ചെടുത്തെന്ന് റഷ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ താത്ക്കാലിക വെടിനിറുത്തൽ പ്രഖ്യാപിച്ച് റഷ്യ. . മരിയുപോളിലെ അസോവ്സ്റ്റൽ ഉരുക്കുനിർമാണശാലയിലാണ് രാവിലെ 11 മുതലാണ് റഷ്യൻ സൈന്യം വെടിനിർത്തൽ ആരംഭിച്ചത്. സൈന്യത്തെ സുരക്ഷിതമായ അകലത്തേക്ക് പിൻവലിച്ചു. യുക്രെയിൻ പൗരന്മാരെ ഏതിടത്തേക്കും കൊണ്ടുപോകാമെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മരിയുപോളിലെ അസോവ്സ്റ്റൽ വ്യവസായിക മേഖലയിൽ നൂറുകണക്കിന് യുക്രെയിൻ പൗരന്മാരും സൈനികരുമുള്ള ഉരുക്കുനിർമാണശാല ഉപരോധിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ വെടിനിറുത്തൽ പ്രഖ്യാപനം. അതേ സമയം യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി 24ന് റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം യു.എസ് ഉദ്യോഗസ്ഥരും സെലൻസ്‌കിയും തമ്മിൽ നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. യുക്രെയിന് 322 ദശലക്ഷം ഡോളർ സൈനിക സഹായം യു.എസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. യുക്രെയിൻ തലസ്ഥാനമായ കീവിലെ അമേരിക്കൻ എംബസി ഉടൻ വീണ്ടും തുറക്കുമെന്നും റഷ്യൻ അധിനിവേശത്തെ തുടർന്ന് രാജ്യംവിട്ട യു.എസ് നയതന്ത്രജ്ഞർ വരുന്ന ആഴ്ച പടിഞ്ഞാറൻ നഗരമായ എൽവിവിലേക്ക് തിരിച്ചുവരുമെന്നും ആന്റണി ബ്ലിങ്കൻ അറിയിച്ചു. യുക്രെയിനിൽ നിന്ന് കടുത്ത പ്രതിരോധം നേരിട്ടതോടെ റഷ്യൻ സൈന്യത്തിന് ദിശാബോധം നഷ്ടപ്പെട്ടെന്നും അവസാന വിജയം യുക്രെയിനൊപ്പം ആയിരിക്കുമെന്നും ബ്ലിങ്കൻ കൂട്ടിച്ചേർത്തു. അതേ സമയം യുക്രെയിനും യു.എസും തമ്മിലുള്ള സൗഹൃദവും പങ്കാളിത്തവും നിലവിൽ എന്നത്തെക്കാളും ശക്തമാണെന്ന് സെലെൻസ്‌കി ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |