തിരുവനന്തപുരം:പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കാനുള്ള ഓർഡിനൻസിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു.
കേരള പബ്ലിക് എന്റർപ്രൈസസ് സെലക്‌ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ബോർഡ് എന്നാണ് പേര്. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ പി. എസ്. സി നിയമനം നടത്താത്ത തസ്തികകളിലാണ് ബോർഡ് നിയമനം നടത്തുക. നിലവിൽ ഇത്തരം തസ്തികകളിൽ സ്ഥാപനങ്ങളാണ് നിയമനം നടത്തുന്നത്. പലപ്പോഴും യോഗ്യരായ ഉദ്യോഗാർത്ഥികളെ കിട്ടാറില്ല. നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉയരാറുള്ള ആരോപണങ്ങൾക്ക് തടയിടാനും ഇത് സഹായകമാവും.
നിലവിൽ കെ.എസ്. ഐ.ഡി .സി, കെ. എം.എം. എൽ, കെ. എസ്. ഇ. ബി, ബിവറേജസ് കോർപ്പറേഷൻ, കെ. എസ്. എഫ്. ഇ തുടങ്ങി അമ്പതോളം സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി .എസ്. സിയാണ് നടത്തുന്നത്. കൂടുതലും ക്ലെറിക്കൽ തസ്തികകളിലാണ് പി .എസ്.സി നിയമനം. ഇത്തരം സ്ഥാപനങ്ങളിലെ സാങ്കേതിക തസ്തികകളിലെ നിയമനവും ബോർഡിന് നൽകും.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കിവേണം നിയമനമെന്ന് ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു. ഉദ്യോഗാർത്ഥികളുടെ എണ്ണം 50ൽ താഴെയാണെങ്കിൽ അഭിമുഖം മാത്രമാവും നടത്തുക.
#പ്രിൻസിപ്പൽ സെക്രട്ടറി
ബോർഡ് അദ്ധ്യക്ഷൻ
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സമിതി അദ്ധ്യക്ഷനാവും. മൂന്ന് വിദഗ്ദ്ധരും ഉണ്ടാകും. ജനറൽ മാനേജ്‌മെന്റ്, ടെക്‌നിക്കൽ ആൻഡ് മാനുഫാക്ചറിങ്, മാർക്കറ്റിങ് മേഖലയിലെ ഒരാളും നിയമ, ഭരണ വിദഗ്ദ്ധനും ധനകാര്യം, അക്കൗണ്ടിംഗ് , കോസ്റ്റ് അക്കൗണ്ടിംഗ് വിദഗ്ദ്ധനുമാവും അംഗങ്ങൾ. നാലുവർഷമോ 65 വയസ് വരെയോ അംഗങ്ങൾക്ക് തുടരാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |