തിരുവനന്തപുരം: പാർട്ടിയിൽ യുവത്വം കൊണ്ടുവരാനുള്ള നീക്കങ്ങൾക്ക് സംസ്ഥാന കൗൺസിൽ അംഗീകാരം നൽകിയതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പാർട്ടിയിലെ തലമുറ ഭേദവും, ലിംഗ ഭേദവും പരിഹരിക്കാൻ തീരുമാനമായി. ജൂൺ, ജൂലായ് മാസങ്ങളിൽ മണ്ഡലം സമ്മേളനങ്ങൾ നടക്കും. പാർട്ടി ഔദ്യോഗിക ഭാരവാഹികളുടെ പ്രായ പരിധി 75 വയസായി നിശ്ചയിച്ചു. താഴെയുള്ള കമ്മിറ്റികളിൽ ജില്ലാ സെക്രട്ടറിമാർക്കും മണ്ഡലം സെക്രട്ടറിമാർക്കും 65 വയസായും നിജപ്പെടുത്തി. പാർട്ടി ജില്ലാ കൗൺസിലിലും സ്റ്റേറ്റ് കൗൺസിലിലും 40 ശതമാനം അംഗങ്ങൾ 50-ൽ താഴെ പ്രായമുള്ളവരായിരിക്കണം. അസിസ്റ്റന്റ് സെക്രട്ടറിമാർക്ക് സെക്രട്ടറിയേക്കാൾ പ്രായം കുറവായിരിക്കണം. ഇതിൽ ഒരാളുടെ പ്രായം 60-ൽ താഴെയായിരിക്കണം. സി.പി.ഐയെ കൂടുതൽ ശക്തിപ്പെടുത്താൻ തലമുറമാറ്റം സഹായിക്കും. ഇതിന് ഭരണഘടന ഭേദഗതി കൊണ്ടുവരും. പാർട്ടി അംഗത്വത്തിൽ 15 ശതമാനം വനിതകളായിരിക്കണം. വനിതകളെ നേതൃഘടകത്തിന്റെ ഭാഗമാക്കും. പാർശ്വവത്കരിക്കപ്പെട്ട പട്ടികജാതി/വർഗ്ഗ ന്യൂനപക്ഷ വിഭാഗങ്ങളെ പരമാവധി ഉൾപ്പെടുത്തും. മണ്ഡലം സമ്മേളനങ്ങൾ മുതൽ ഈ തീരുമാനങ്ങൾ നടപ്പാക്കും.
മുൻ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്റെ സ്മാരകം പണി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കും.10 കോടി ചെലവ് വരും. കൊട്ടാരക്കര താലൂക്കിലെ കുളക്കടയിൽ നടക്കുന്ന സ്മാരക നിർമ്മാണത്തിന് അഞ്ച് കോടി ചെലവിട്ടു കഴിഞ്ഞു. ബാക്കി പണി പൂർത്തിയാക്കാൻ ജനങ്ങളുടെ സഹകരണം തേടും . മേയ് 25,26 തീയതികളിൽ 10,000 പാർട്ടി ബ്രാഞ്ചുകളിൽ ധനശേഖരണം നടത്തും. ഒരു ദിവസത്തെ വേതനം അല്ലെങ്കിൽ കുറഞ്ഞത് നൂറു രൂപ അംഗങ്ങളിൽ നിന്ന് പിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |