കുട്ടനാട്: ആലപ്പുഴ ചങ്ങനാശേരി റോഡിൽ വീണ്ടും ഗതാഗതനിയന്ത്രണം വന്നതോടെ ദുരിതത്തിലായി കെ.എസ്.ആർ.ടി.സി യാത്രക്കാർ. ആലപ്പുഴ നിന്ന് ചങ്ങനാശേരിയിലേക്കുള്ള സർവീസുകൾ വൈശ്യംഭാഗം ചമ്പക്കുളം വഴി തിരിച്ചു വിടുന്നതും ചങ്ങനാശേരിയിൽ നിന്ന് പടിഞ്ഞാറോട്ടുള്ള സർവീസുകൾ മങ്കൊമ്പ് വരെ മാത്രമാക്കി ചുരുക്കിയതോടെയാണ് യാത്രക്കാർ ദുരിതത്തിലായ്തത് . സ്ഥിരം യാത്രക്കാർക്ക് അമ്പലപ്പുഴ- തിരുവല്ല റൂട്ടിൽ യാത്രചെയ്യുമ്പോൾ
അധിക യാത്രയാണ് ചെയ്യേണ്ടിവരുന്നത്. എ.സി റോഡ് സെമി എലിവേറ്റഡ് പാതയാക്കുന്നതിന്റെ ഭാഗമായി ചെറുപാലങ്ങൾ പുതുക്കി പണിയുന്നത് കണക്കിലെടുത്ത് മാസങ്ങൾക്ക് മുമ്പ് രണ്ടു ഡിപ്പോകളിൽ നിന്നും നേരിട്ടുള്ള സർവീസുകൾ നിർത്തിയിരുന്നു. എന്നാൽ പുഞ്ചകൃഷിയുടെ നെല്ല് സംഭരണം കണക്കിലെടുത്ത് നിയന്ത്രണങ്ങളിൽ ഇളവു വരുത്തുകയും ചങ്ങനാശേരിയിൽ നിന്ന് ആലപ്പുഴയ്ക്ക് നേരിട്ട് സർവീസുകൾ നടത്തിയിരുന്നു. ഇത് യാത്രക്കാർക്ക് ഒരു പരിധിവരെ ആശ്വാസമായിരുന്നു. നിയന്ത്രണം വീണ്ടും കടുപ്പിച്ചതോടെ യാത്രക്കാർക്ക് സമയ നഷ്ടത്തിന് പുറമെ സാമ്പത്തിക നഷ്ടത്തിനും കാരണമാകുന്നതായാണ് ആക്ഷേപം.
..........
# സമയ നഷ്ടം
സർക്കാർ ഓഫീസുകൾക്ക് പുറമെ സ്വകാര്യ മേഖലയിലേക്ക് നിരവധി ആളുകളാണ് എ.സി റോഡ് യാത്രയെ ആശ്രയിക്കുന്നത്. ജോലിക്ക് ശേഷം വൈകിട്ട് തിരികെ വീട്ടിലെത്തുന്നത് വളരെ വൈകുന്നത് സാധാരണ ജീവിതം തകിടം മറിയുന്നതിന് കാരണമാകുന്നുണ്ട്. സെമി എലിവേറ്റഡ് പാതയുടെ ജോലികൾ നടന്നുവരുന്നതിനാൽ പൊങ്ങ നസ്രത്ത് ജംഗ്ക്ഷൻ, മങ്കൊമ്പ് പാറയ്ക്കൽ കലുങ്ക് തുടങ്ങിയ ജംഗ്ക്ഷനുകളിൽ പലപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതാണ് പ്രശ്നം ഇത്രയേറെ രൂക്ഷമാക്കുന്നതെന്നും യാത്രക്കാർ പറയുന്നു.
..........
''ചങ്ങനാശേരിയിൽ നിന്നും ആലപ്പുഴയ്ക്ക് കെ.എസ്. ആർ. ടി.സി ബസുകൾക്ക് നേരത്തെ 50 മിനിട്ടാണ്. എടുത്തിരുന്നതെങ്കിൽ ഇപ്പോൾ ഏറ്റവും കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും വേണ്ടിവരുമെന്നതാണ് സ്ഥിതി. കൂടാതെ കളക്ഷൻ കൂടുതൽ ലഭിക്കുന്നതിനായി ഓർഡിനറി ബസുകൾ ഫാസ്റ്ര് പാസഞ്ചർ ബോർഡ് വച്ച് സർവീസ് നടത്തുന്നുണ്ട് . നാട്ടുകാരെ സാമ്പത്തികമായി തട്ടിക്കുന്നത് കൂടിയായതോടെ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.
സി.വി.രാജീവ്. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |