ബംഗളൂരു: സംസ്ഥാനത്ത് ചൂട് പിടിച്ച ചർച്ചയായിരിക്കുന്ന ബൈബിൾ വിഷയത്തിലും ഭഗവദ് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനെ പറ്റിയുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിലും പ്രതികരിച്ച് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് രംഗത്ത്. ഭഗവദ്ഗീതയും ബൈബിളും തമ്മിൽ കൂട്ടിക്കുഴയ്ക്കരുതെന്നും ഭഗവദ്ഗീത എല്ലാത്തിനും മുകളിലാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഭഗവദ്ഗീത ഒരു മതഗ്രന്ഥമല്ല. അതിൽ മതാചാരങ്ങളെ കുറിച്ചോ എങ്ങനെ പ്രാർത്ഥിക്കണമെന്നതിനെപ്പറ്റിയോ പറയുന്നില്ല. അടിസ്ഥാനപരമായി ഭഗവദ്ഗീത എല്ലാത്തിനും മുകളിലാണ്. വിദ്യാർത്ഥികളുടെ മനോവീര്യം മെച്ചപ്പെടുത്തുന്ന എന്തും ശാസ്ത്രത്തിൽ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാണെന്നും നാഗേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം ബംഗളൂരുവിലെ ക്ലാരൻസ് ഹൈ സ്‌കൂൾ അധികൃതർ തങ്ങളുടെ വിദ്യാർത്ഥികളോട് ക്ലാസിൽ നിർബന്ധമായി ബൈബിൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബൈബിൾ പഠിപ്പിക്കുന്നത് നിർബന്ധമാക്കാനുള്ള സ്‌കൂളിന്റെ ഈ തീരുമാനത്തിൽ സംസ്ഥാന സർക്കാർ സ്‌കൂളിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. നോട്ടിസിന് മറുപടി ലഭിച്ചാലുടൻ സ്‌കൂളിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികൾ സ്‌കൂളിൽ ബൈബിൾ കൊണ്ടുവരുന്നത് രക്ഷിതാക്കൾ തടയാൻ പാടില്ലെന്നും ഇത് സംബന്ധിച്ച ഒരു പ്രസ്താവന അഡ്മിഷൻ സമയത്ത് മാതാപിതാക്കൾ ഒപ്പിട്ടുനൽകണമെന്ന നിബന്ധനയും സ്‌കൂൾ വച്ചിരുന്നു. ഇതിനെതിരെ വിവിധ വലതുപക്ഷ സംഘടനകൾ രംഗത്തെത്തിയിരുന്നു. കുട്ടികളുടെ ധാർമികവും ആത്മീയവുമായ ക്ഷേമത്തിനായിട്ടാണ് ഈ നടപടിയെന്നാണ് സ്‌കൂൾ മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |