കൊളംബോ: ശ്രീലങ്കയിൽ സർവകക്ഷി സർക്കാർ രൂപവത്കരണത്തിന്റെ ഭാഗമായി പ്രസിഡന്റ് ഗോതബയ രാജപക്സെ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് നടക്കുമെന്ന് റിപ്പോർട്ട്. സർവകക്ഷി സർക്കാർ രൂപീകരണ ചർച്ചയിൽ പങ്കെടുക്കാൻ പാർലമെന്റിൽ പ്രതിനിധികളുള്ള എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ക്ഷണമുണ്ട്.
അതേ സമയം, ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ശ്രീലങ്കൻ ഫ്രീഡം പാർട്ടി അറിയിച്ചു. പാർട്ടിയിലെ വിമതരും നിലവിലെ മന്ത്രിമാരുമായ സുരേൻ രാഘവൻ, ശന്താന ബണ്ഡാര എന്നിവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്താൽ മാത്രമേ ചർച്ചയുള്ളൂ എന്ന് ഫ്രീഡം പാർട്ടി അറിയിച്ചു. ഗോതബയ സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം തയാറാണെന്നും പ്രധാനമന്ത്രി രാജിവച്ചില്ലെങ്കിൽ വരുന്ന പാർലമെന്റ് സെഷനിൽ അത് സമർപ്പിക്കുമെന്നുമാണ് പ്രതിപക്ഷ പാർട്ടികൾ നൽകുന്ന വിവരം.
അതേ സമയം, പാർലമെന്റിൽ സ്വതന്ത്രമായി തുടരുന്ന 11 പാർട്ടികൾ ചർച്ചയിൽ പങ്കെടുക്കുമെന്ന് ഇന്നലെ അറിയിച്ചു. എന്നാൽ, പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും ചർച്ചയിൽ പങ്കെടുക്കാൻ പാടില്ലെന്ന നിബന്ധന ഇവർ മുന്നോട്ട് വച്ചിട്ടുണ്ട്.
സർവകക്ഷി സർക്കാർ രൂപീകരണത്തിന് സർക്കാർ തയാറാണെന്നും ഇതിന്റെ ഭാഗമായി മഹിന്ദ രാജപക്സ പ്രധാനമന്ത്രി പദമൊഴിയുമെന്നും കാട്ടി ഭരണ സഖ്യത്തിലെ പാർട്ടി നേതാക്കൾക്ക് ഗോതബയ കത്തയച്ചിരുന്നു. എന്നാൽ, രാജിവയ്ക്കില്ലെന്ന നിലപാട് തുടരുകയാണ് മഹിന്ദ രാജപക്സ. ഇടക്കാല സർക്കാർ തന്റെ നേതൃത്വത്തിൽ മാത്രമേ രൂപീകരിക്കൂ എന്നും മഹിന്ദ വ്യക്തമാക്കി. അതിനിടെ, ഗോതബയയും സഹോദരൻ മഹിന്ദയും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടെന്ന റിപ്പോർട്ടുകൾ മഹിന്ദ തള്ളി. രാജി വയ്ക്കാൻ ഗോതബയ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും മഹിന്ദ കൂട്ടിച്ചേർത്തു.
അതേ സമയം, ഏകദേശം 1,000ത്തോളം ട്രേഡ് യൂണിനുകൾ ഇന്നലെ ശ്രീലങ്കയിൽ രാജ്യവ്യാപക സമരം സംഘടിപ്പിച്ചു. പ്രസിഡന്റ് ഗോതബയയും പ്രധാനമന്ത്രി മഹിന്ദയും ഉടൻ രാജിവയ്ക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ട്രെയിൻ സർവീസുകളും താറുമാറായി. തുടർച്ചയായ 20ാം ദിനവും ഗാലെ ഫേസിലെ പ്രസിഡന്റ് ഓഫീസിന് മുന്നിൽ പ്രതിഷേധം അരങ്ങേറി.
മരുന്നിന് ഇന്ത്യൻ സഹായം തേടി സനത് ജയസൂര്യ
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ഗോപാൽ ബാഗ്‌ലെയുമായി കൂടിക്കാഴ്ച നടത്തി ലങ്കൻ മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. രാജ്യത്തേക്ക് അവശ്യ മരുന്നുകൾ എത്തിക്കാൻ ജയസൂര്യ ബാഗ്‌ലെയുടെ സഹായം തേടി. ഇന്ത്യ ലങ്കയ്ക്ക് നൽകി വരുന്ന എല്ലാ പിന്തുണകൾക്കും ജയസൂര്യ നന്ദി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |