കൊച്ചി: സ്ത്രീയെന്ന് തെറ്റിദ്ധരിപ്പിച്ച് ചാറ്റിംഗ് നടത്തി മദ്ധ്യവയസ്കനിൽ നിന്ന് 46 ലക്ഷം രൂപ തട്ടിയ സഹോദരന്മാർ മരട് പൊലീസിന്റെ പിടിയിലായി. സ്വകാര്യ സ്ഥാപനത്തിൽ മാനേജരായ 48കാരനെയാണ് കൊട്ടാരക്കര കോട്ടപ്പടി ഗോകുലത്തിൽ ഹരികൃഷ്ണനും (28) അനുജൻ ഗിരികൃഷ്ണനും (25) ചേർന്ന്
കബളിപ്പിച്ചത്. മരടിൽ താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശിയായ ഇയാളെ ഫേസ്ബുക്കിലൂടെയും വാട്ട്സ്ആപ്പിലൂടെയും ചാറ്റ് ചെയ്താണ് ഹണിട്രാപ്പിൽ കുടുക്കിയത്. ഏതോ സ്ത്രീയുടെ നഗ്നവീഡിയോയും ചിത്രങ്ങളും അയച്ചുനൽകിയാണ് ഇയാളുടെ നഗ്നചിത്രങ്ങളും വീഡിയോകളും സംഘടിപ്പിച്ചത്. ഇന്നലെ മരട് പൊലീസ് സ്റ്റേഷനിൽ വച്ചാണ് മാനേജർ 'കാമുകിമാരെ' നേരിൽക്കണ്ടത്.
2021 മേയ് മുതൽ 2022 മാർച്ച് വരെ പല ഘട്ടങ്ങളായി സഹോദരങ്ങളുടെ അമ്മയുടെ പേരിൽ കടമ്പനാടും കൊട്ടാരക്കരയുമുള്ള ഫെഡറൽ ബാങ്കിന്റെ അക്കൗണ്ടുകളിലേക്ക് ഓൺലൈൻ വഴി പണം ട്രാൻസ്ഫർ ചെയ്യിക്കുകയായിരുന്നു.
തിരുവനന്തപുരത്തുള്ള തങ്ങളുടെ 20 സെന്റ് സ്ഥലം വിറ്റ ശേഷം മടക്കി നൽകാമെന്നുമായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് നഗ്നചിത്രങ്ങൾ ഭാര്യയ്ക്കും ബന്ധുക്കൾക്കും അയച്ചുനൽകുമെന്ന ഭീഷണിയായി. മാനേജർ ബന്ധുക്കളിൽ നിന്ന് കടംവാങ്ങി വരെ പണം നൽകിയിട്ടുണ്ട്.
പ്രതികളുടെ പേരിൽ കൊട്ടാരക്കര, രാമങ്കരി, വാകത്താനം, ഓച്ചിറ, ചങ്ങനാശേരി, ചിങ്ങവനം, പള്ളിക്കൽ സ്റ്റേഷനുകളിൽ വഞ്ചനാക്കേസുകളുണ്ട്. തട്ടിച്ചെടുത്ത 46 ലക്ഷം രൂപയിൽ 9 ലക്ഷം അക്കൗണ്ടുകളിലുണ്ട്. ബാക്കിത്തുക കൊണ്ട് കാർ പൊളീഷിംഗ് സ്റ്റേഷൻ തുടങ്ങാനുള്ള അവസാന ഒരുക്കങ്ങളിലായിരുന്നു.
ആപ്പുവഴി കളമൊഴി
പുരുഷശബ്ദം സ്ത്രീശബ്ദമാക്കാവുന്ന ആപ്പ് ഉപയോഗിച്ചായിരുന്നു സഹോദരങ്ങളുടെ പാർവതി, ശ്രീലക്ഷ്മി എന്ന പേരുകളിലെ ചാറ്റിംഗും വോയ്സ് മെസേജിംഗും. കലൂരിലെ രണ്ട് സ്ത്രീകളുടെ പേരിലുള്ള ഫ്ളാറ്റിന്റെ വിലാസമാണ് ഇവർ മാനേജർക്ക് നൽകിയത്. ക്ഷണപ്രകാരം ഇയാൾ ഫ്ളാറ്റിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായത്. ഇതിന് ശേഷമാണ് പൊലീസിനെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |