തിരുവനന്തപുരം:കൊവിഡ് രണ്ട് ഡോസ് വാക്സിനേഷൻ ഏറക്കുറെ പൂർണമാക്കി രാജ്യത്തിന് മാതൃകയായ കേരളത്തിൽ ബാക്കിയുള്ള ലക്ഷക്കണക്കിന് ഡോസ് വാക്സിൻ ബൂസ്റ്റർ ഡോസിന് ഉപയോഗിക്കാനാവുന്നില്ല.
60 വയസിൽ താഴെയുള്ളവർ സ്വകാര്യ ആശുപത്രിയിൽ പണം കൊടുത്ത് ബൂസ്റ്റർ ഡോസ് എടുക്കണമെന്ന കേന്ദ്ര നിർദ്ദേശമാണ് തടസം. എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകാൻ അനുമതിക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ച് കാത്തിരിക്കുകയാണ് സർക്കാർ.
ആവശ്യക്കാർ കുറഞ്ഞതോടെ വാക്‌സിൻ പാഴാകുന്നുമുണ്ട്. ഒരു വയൽ പത്ത് ഡോസാണ്. ഒറ്റയ്ക്കും തെറ്റയ്ക്കും രണ്ടാം ഡോസിന് വരുന്നവർക്കായി ഒരു വയൽ പൊട്ടിക്കുമ്പോൾ ബാക്കി കളയേണ്ടി വരുന്നു. 60ശതമാനം വരെ വാക്‌സിൻ ഇങ്ങനെ പാഴാകുന്നു. ബൂസ്റ്റർ ഡോസിന് അനുമതി കിട്ടിയാൽ ഇതൊഴിവാക്കാം.
സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ 60 വയസിന് മുകളിലുള്ളവർക്കും മുന്നണിപ്പോരാളികൾക്കും മാത്രമാണ് സൗജന്യ കരുതൽ ഡോസ്. 45ന് മുകളിലുള്ളവരിൽ ഒരു ശതമാനം മാത്രമാണ് സ്വകാര്യ ആശുപത്രിയിൽ വാക്‌സിൻ എടുത്തത്.
പണം നൽകിയാലും
കൊവാക്‌സിനില്ല
60 വയസിൽ താഴെയുള്ളവർ സ്വകാര്യ ആശുപത്രിയിൽ പണം നൽകാൻ തയ്യാറാണെങ്കിലും കൊവാക്‌സിൻ കിട്ടാനില്ല. തുടക്കം മുതൽ സ്വകാര്യ ആശുപത്രികളിൽ ആവശ്യക്കാർ കൂടുതലുള്ള കൊവീഷീൽഡാണ് കൂടുതൽ സ്റ്റോക്ക് ചെയ്യുന്നത്. പണം നൽകി കരുതൽ ഡോസ് സ്വീകരിക്കാൻ ആളില്ലെന്നും കൊവാക്സിൻ കൂടി വാങ്ങി പ്രതിസന്ധിയിലാകാനില്ലെന്നുമാണ് സ്വകാര്യ ആശുപത്രികളുടെ നിലപാട്.
വാക്‌സിൻ സ്റ്റോക്ക്
കൊവീഷീൽഡ് 14ലക്ഷം
കൊവാക്‌സിൻ 3ലക്ഷം
കൊർബീവാക്‌സ് 10 ലക്ഷം
(12-14 പ്രായക്കാർക്കുള്ളത്)
വാക്‌സിനേഷൻ ഇതുവരെ
(ഒന്നാം ഡോസ്,രണ്ടാം ഡോസ്, കരുതൽ ഡോസ് ക്രമത്തിൽ )
ആരോഗ്യപ്രവർത്തകർ
100%,92%,48%
മുന്നണിപ്പോരാളികൾ
100%,94%,33%
60ന് മുകളിലുള്ളവർ
101%,92%,39%
45-49 പ്രായമുള്ളവർ
96%,86%,1%
18-44 പ്രായമുള്ളവർ
96%,79%
15-17 പ്രായമുള്ളവർ
80%,49%
12-14 പ്രായമുള്ളവർ
17%,2%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |