ഏറ്റുമാനൂർ/ചാവക്കാട്: വെള്ളക്കുഴിയിൽ കുളിക്കാനിറങ്ങി ചെളിയിൽത്താണ് ചാവക്കാട്ട് മൂന്നും ഏറ്റുമാനൂരിൽ മീനച്ചിലാറ്റിൽ മുങ്ങി രണ്ടും വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. തെക്കൻ പാലയൂർ സ്വദേശികളായ മനയംപറമ്പിൽ ഷണാദിന്റെ മകൻ വരുൺ (18), മങ്ങേടത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ മുഹ്‌സിൻ (16), മനയംപറമ്പിൽ സുനിലിന്റെ മകൻ സൂര്യ (16) എന്നിവരാണ് ചാവക്കാടിനെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞത്.
ചെറുവാണ്ടൂർ ചാമക്കാലയിൽ (വെട്ടിക്കൽ ) സുനിൽ-അനു ദമ്പതികളുടെ മകൻ നവീൻ (14), കിഴക്കേ മാന്തോട്ടത്തിൽ ലിജോ-ലീലാമ്മ ദമ്പതികളുടെ മകൻ അമൽ (16) എന്നിവരുടെ ജീവനാണ് മീനച്ചാലാറിൽ പൊലിഞ്ഞത്.
അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘം ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ചാവക്കാട് തെക്കൻ പാലയൂർ കഴുത്താക്കൽ പാലത്തിന് സമീപം പത്താഴക്കുഴിയിൽ കുളിക്കാനിറങ്ങിയത്. മൂന്ന് പേർ ചെളിയിൽ താഴുകയായിരുന്നു. മറ്റു രണ്ട് പേരും പേടിച്ച് വീട്ടിലേക്കോടി.
സംഭവം ശ്രദ്ധയിൽ പെട്ട നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് മുനക്കക്കടവ് കോസ്റ്റൽ പൊലീസ് വാർഡൻ ബ്ലാങ്ങാട് സ്വദേശി അക്ഷയ് പത്താഴക്കുഴിയിൽ ഇറങ്ങി മൂന്ന് പേരെയും പുറത്തെടുത്തു. ഉടനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വരുൺ വടക്കേക്കാട് തിരുവളയന്നൂർ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ്. മാതാവ്: വസന്ത. സഹോദരിമാർ: വർഷ, മനീഷ.
ചാവക്കാട് എം.ആർ.ആർ.എം ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയായ മുഹ്‌സിന്റെ മാതാവ് : സുബി. സഹോദരൻ: മുഹമ്മദ് സിനാൻ.
സൂര്യ കഴിഞ്ഞ വർഷം മണത്തല ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മാതാവ്: അജിത. സഹോദരങ്ങൾ: സൂരജ്, സന. മൃതദേഹങ്ങൾ തൃശൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
മീനച്ചിലാറ്റിൽ ഇന്നലെ പകൽ 12ന് പേരൂർ പള്ളിക്കുന്ന് കടവിലാണ് അപകടം. രണ്ടു കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ അമലും നവീനും ഒഴുക്കുകൂടിയ ഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു. മറ്റ് കുട്ടികൾ ബഹളം വച്ചതോടെ സമീപത്ത് ചൂണ്ടയിട്ടുകൊണ്ടിരുന്നവരെത്തി മുങ്ങിയെടുത്തപ്പോഴേക്കും അമൽ മരിച്ചിരുന്നു. നവീൻ തെള്ളകത്തെ ആശുപത്രിയിലെത്തിച്ചശേഷമാണ് മരിച്ചത്.
മാന്നാനം സെന്റ് അപ്രേംസ് സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് നവീൻ. പിതാവ് സുനിൽ മീനടം പഞ്ചായത്തിലെ എൻജിനിയറിംഗ് വിഭാഗം ഓവർസിയറും മാതാവ് അനു ചെറുവാണ്ടൂരിൽ സ്വകാര്യസ്ഥാപത്തിൽ അക്കൗണ്ടന്റുമാണ്. എട്ടാം ക്ലാസ് വിദ്യാർത്ഥിനി നമിത സഹോദരിയാണ്.
ഏറ്റുമാനൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അമൽ. പിതാവ് ലിജോ ലോട്ടറി വിൽപ്പനക്കാരനാണ്. മാതാവ്: ലീലാമ്മ. സഹോദരിമാർ: അനന്യ, അലീന (ഡിഗ്രി വിദ്യാർത്ഥിനി). മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |