മോസ്കോ : യുക്രെയിന് ആയുധം നൽകുന്ന പാശ്ചാത്യ രാജ്യങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി റഷ്യ. യുക്രെയിനിലേക്കുള്ള പാശ്ചാത്യ ആയുധ വിതരണം യൂറോപ്പിന്റെ സുരക്ഷയ്ക്ക് അപകടകരമായി മാറുമെന്ന് ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കോവ് മുന്നറിയിപ്പ് നൽകി. യുക്രെയിന് വേണ്ടി ടാങ്ക്, യുദ്ധവിമാനങ്ങൾ തുടങ്ങിയവയുടെ ഉത്പാദനം വേഗത്തിലാക്കണം എന്ന ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ലിസ് ട്രസിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു പെസ്കോവ്.
അതേ സമയം, സെപൊറേഷ്യയിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. യുക്രെയിനിൽ ഒരു ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടതായും ഒരാളെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. ഖേഴ്സണെ റഷ്യ ക്രൈമിയയുടെ ഭാഗമാക്കി മാറ്റിയേക്കുമെന്ന് മേയർ പറഞ്ഞു. ഖേഴ്സണിൽ മേയ് 1 മുതൽ റഷ്യൻ കറൻസിയായ റൂബിൾ ഉപയോഗത്തിൽ വരുമെന്ന് റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. നിലവിൽ റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ഖേഴ്സൺ. റഷ്യയ്ക്ക് ഇതുവരെ 22,800 സൈനികരുടെ ജീവൻ നഷ്ടമായെന്ന് യുക്രെയിൻ അവകാശപ്പെട്ടു.
അതേ സമയം, ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടെറെസ് ഇന്നലെ കീവിൽ അധിനിവേശത്തിൽ തകർന്ന പ്രദേശങ്ങൾ സന്ദർശിച്ചു. അധിനിവേശത്തിനിടെ നടന്നെന്ന് ആരോപിക്കപ്പെടുന്ന യുദ്ധക്കുറ്റങ്ങളുടെ അന്വേഷണത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി നടപടികളിൽ റഷ്യ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കിഴക്കൻ യുക്രെയിനിൽ രണ്ട് ആയുധ സംഭരണശാലകൾ റഷ്യ തകർത്തു. കീവിലെ തങ്ങളുടെ എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു.
അതേ സമയം, ജർമ്മനിയിൽ നിന്ന് പോളണ്ട് ഇപ്പോഴും റഷ്യൻ പ്രകൃതിവാതകം വാങ്ങുന്നതായി റഷ്യൻ കമ്പനിയായ ഗ്യാസ്പ്രോം പറഞ്ഞു. യാമൽ പൈപ്പ്‌ലൈൻ വഴി ദിവസവും 30 ദശലക്ഷം ക്യൂബിക് മീറ്ററാണ് ജർമ്മനി വഴി പോളണ്ട് വാങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് റൂബിളിൽ പണമടയ്ക്കാത്തതിനാൽ പോളണ്ടിലേക്കും ബൾഗേറിയയിലേക്കുമുള്ള വാതക വിതരണം ഗ്യാസ്പ്രോം നിറുത്തിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |