നിലമ്പൂർ: ഗൾഫ് വ്യവസായിയുടെ വീട്ടിൽ അതിക്രമിച്ചു കയറി കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും ഏഴുലക്ഷം രൂപ കവർന്ന കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. ബത്തേരി തങ്ങളകത്ത് അഷറഫ് എന്ന മുത്തുവാണ് (47) അറസ്റ്റിലായത്. ഈ മാസം 24നായിരുന്നു സംഭവം. വ്യവസായിയായ മുക്കട്ട കൈപ്പഞ്ചേരി ഷൈബിനെയാണ് സംഘം ആക്രമിച്ചത്. പിക്കപ്പ് ജീപ്പിലും കാറിലുമായി എത്തിയ ഏഴംഗസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ഏഴു ലക്ഷവും രണ്ടരലക്ഷം രൂപ വരുന്ന നാല് മൊബൈൽ ഫോണുകളും മൂന്നു ലാപ്ടോപ്പുകളും കവരുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ ഷൈബിന്റെ ബിസിനസിൽ സഹായികളായ ചില ജീവനക്കാരും സുഹൃത്തുക്കളുമാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞു. ബത്തേരി കൈപ്പഞ്ചേരി താമസിക്കുന്ന തങ്ങളകത്ത് നൗഷാദ് എന്ന മോൻ (45) കമ്പനിയിലെ താമരശ്ശേരി സൈറ്റിലെ ജോലിയിൽ നിന്നും മാറ്റിനിറുത്തിയതിലെ വിരോധത്തിലാണ്ജ്യേഷ്ടൻ അഷറഫ് (47) , സഹോദരിയുടെ മകൻ സൈറസ് (35), മറ്റ് നാല് സുഹൃത്തുകൾ എന്നിവരെ കൂട്ടി ഷൈബിൻ ഒറ്റയ്ക്കുള്ള തക്കം നോക്കി വീട്ടിലെത്തിയത്. ബത്തേരിയിലെത്തി അഷറഫിനെ പിടികൂടിയതോടെയാണ് കേസ് തെളിഞ്ഞത്. പണത്തിൽ നിന്നും അര ലക്ഷം രൂപ കൈപ്പറ്റിയതായും ബാക്കി തുക നൗഷാദ് കൊണ്ട് പോയതായും നാല് മൊബൈൽ ഫോണുകൾ വീടിന് പിന്നിൽ കുഴിച്ചിട്ടതായും പ്രതി മൊഴി നൽകി. ഫോണുകൾ പ്ലാസ്സിക് കവറിൽ പൊതിഞ്ഞ് ഭരണിയിലാക്കി മണ്ണിൽ കുഴിച്ചിട്ട് മുകളിൽ വാഴത്തൈ നട്ട് ഒളിപ്പിച്ച നിലയിലായിരുന്നു. സമീപം അത്യുഗ്രശേഷിയുള്ള സ്ഫോടക വസ്തു ക്കളും കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |