ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരാേൾ ലഭിച്ചവർ രണ്ടാഴ്ചയ്ക്കുള്ളിൽ തിരിച്ചെത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ കേരളത്തിലെ ആയിരത്തിയഞ്ഞൂറോളം തടവുപുള്ളികൾക്ക് വീണ്ടും ജയിൽ വാസം.
കൊവിഡ് ഭീഷണി മാറി എല്ലാ മേഖലകളും സാധാരണ നിലയിലായെന്നും പരോൾ പരിരക്ഷ ഇനി പ്രതികൾ അർഹിക്കുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ അതത് ജയിലുകളിൽ റിപ്പോർട്ട് ചെയ്യണം. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി.കെ. രജീഷ്, കെ.സി. രാമചന്ദ്രൻ എന്നിവരുൾപ്പെടെയാണ് പരോൾ നീട്ടാൻ ഹർജി നൽകിയത്. പരോൾ നീട്ടുന്നതിനെ സംസ്ഥാന സർക്കാരും എതിർത്തു.
പ്രത്യേക സാഹചര്യത്തിൽ അനുവദിച്ച പരോൾ അനന്തമായി നീട്ടാനാവില്ലെന്ന് ജസ്റ്റിസ് എൽ. നാഗേശ്വരറാവു, ജസ്റ്റിസ് പി.എസ്. നരസിംഹം എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാനത്ത് എല്ലാ മേഖലകളും സാധാരണനിലയിലാണെന്ന്
സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വി സുരേന്ദ്രനാഥും സ്റ്റാൻഡിംഗ് കോൺസൽ നിഷേരാജൻ ഷൊങ്കാരും കോടതിയെ അറിയിച്ചു.
ജയിലിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് സുപ്രീം കോടതി ഇടപെട്ടാണ് പത്ത് വർഷത്തിന് മുകളിൽ തടവ് ശിക്ഷ ലഭിച്ച പ്രതികൾക്ക് പരോൾ ലഭിച്ചത്.
2021 സെപ്തംബറിൽ തിരിച്ചെത്താൻ ജയിൽ അധികൃതർ നിർദ്ദേശം നൽകിയതിനെത്തുടർന്നാണ് തടവുകാർ സുപ്രീം കോടതിയെ സമീപിച്ചത്. അവർക്കുവേണ്ടി മുതിർന്ന അഭിഭാഷകരായ സിദ്ധാർത്ഥ് ലൂതറ, വി.ചിദംബരേഷ്, നാഗ മുത്തു, അഭിഭാഷകരായ ദീപക് പ്രകാശ്, സുഭാഷ് ചന്ദ്രൻ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |