തിരുവനന്തപുരം: ജാമ്യം ലഭിച്ചശേഷം പി.സി. ജോർജ് കേന്ദ്രമന്ത്രി വി.മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. തൈക്കാട് ഗവ.ഗസ്റ്റ് ഹൗസിൽ വൈകിട്ട് 5നായിരുന്നു കൂടിക്കാഴ്ച. 20 മിനിട്ടോളം നീണ്ടു. ജോർജിനെ പുലർച്ചെ ഈരാറ്റുപേട്ടയിൽനിന്ന് അറസ്റ്റുചെയ്ത് തിരുവനന്തപുരംവരെ കൊണ്ടുവന്ന് കോടതിയിൽ ഹാജരാക്കേണ്ട ആവശ്യമെന്തായിരുന്നുവെന്ന് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേ വി. മുരളീധരൻ ചോദിച്ചു. ഇത്രയധികം തിരക്ക് ആർക്കായിരുന്നു. ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടും. ഇരട്ടനീതി ജനം തിരിച്ചറിയും.
സ്‌റ്റേഷനിലുള്ള ഒരു പൊതുപ്രവർത്തകനെ കാണാൻ പോകുമ്പോൾ ഒരു കേന്ദ്രമന്ത്രിക്ക് അനുമതി നിഷേധിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. 58 പേരുടെ മരണത്തിന് ഉത്തരവാദിയെന്ന ആരോപണ വിധേയനായ അബ്ദുൾനാസർ മദനി ജയിലിൽ കിടക്കുമ്പോൾ സംസ്ഥാന മന്ത്രിമാരടക്കം എത്രനേതാക്കൾ കാണാൻ പോയിട്ടുണ്ട്. അന്ന് ആർക്കെങ്കിലും പ്രവേശനം നിഷേധിച്ചോ?
പി.സി ജോർജ് അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. അതിന്റെ പേരിൽ ഈരാറ്റുപേട്ടയിൽനിന്ന് അറസ്റ്റുചെയ്ത് തിരുവനന്തപുരത്ത് എത്തിച്ച് ഈ നാടകമെല്ലാം നടത്തിയത് ആരെ പ്രീണിപ്പിക്കാനാണ്? വി. മുരളീധരൻ പ്രതികരിച്ചത് വലിയ വിവാദമായി. പി.കെ കുഞ്ഞാലിക്കുട്ടിക്ക് പ്രതികരിക്കാം, മറ്റ് സർവ ആളുകൾക്കും പ്രതികരിക്കാം മുരളീധരന് പ്രതികരിക്കാനാവില്ല എന്നാണോ? എ.എ റഹീമിനെതിരെ വാറണ്ട് വന്നാൽ അറസ്റ്റ് ചെയ്യില്ല. ജോർജിനെതിരെ വാറണ്ട് ഇല്ലെങ്കിലും അറസ്റ്റുചെയ്യാം. അത് എന്ത് നിയമമാണ്?
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |