കൊച്ചി: എൻ.സി.സിക്കു വേണ്ടിയുള്ള പീരുമേട് എയർ സ്ട്രിപ്പിന്റെ നിർമ്മാണം സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ച ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട ഹർജി വേനലവധിക്കുശേഷം മേയ് 25നു പരിഗണിക്കാൻ മാറ്റി. എയർ സ്ട്രിപ്പ് പെരിയാർ കടുവ സങ്കേതത്തിന് സമീപമാണെന്നും പരിസ്ഥിതിക്കും വന്യജീവികളുടെ ആവാസ വ്യവസ്ഥയും ഭീഷണിയാണെന്നും ആരോപിച്ച് തൊടുപുഴ സ്വദേശി എം.എൻ. ജയചന്ദ്രൻ നൽകിയ ഹർജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ്, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.
എയർ സ്ട്രിപ്പ് നിർമ്മാണത്തിന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് എൻ.സി.സി ഡയറക്ടറും, പദ്ധതിയെ അനുകൂലിച്ച് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറിയും സത്യവാങ്മൂലം നൽകിയിരുന്നു. 472.5 കിലോ ഭാരമുള്ള ചെറു വിമാനങ്ങൾ ഇറക്കാനാണ് എയർ സ്ട്രിപ്പ് നിർമ്മിക്കുന്നതെന്നും എൻ.സി.സിക്ക് പുറമേ എയർ ഫോഴ്സ്, ഇന്ത്യൻ നേവി എന്നിവർക്കു മാത്രമേ ഇത് ഉപയോഗിക്കാനാവൂയെന്നും എൻ.സി.സിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.
വനം വകുപ്പിനെ തള്ളി ഉന്നത വിദ്യാഭ്യാസവകുപ്പ്
എയർ സ്ട്രിപ്പ് നിർമ്മാണം വന്യജീവികൾക്കും ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയാണെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നൽകിയ റിപ്പോർട്ട് വകുപ്പുതല ആശയവിനിമയം മാത്രമാണെന്നും ആധികാരികമായി തയ്യാറാക്കിയതല്ലെന്നും ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി പദ്ധതി നടപ്പാക്കുന്നതിനെതിരെ ദേശീയ കടുവ സംരക്ഷണ അതോറിറ്റി കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ വിശദീകരണം നൽകിയിരുന്നു. പദ്ധതി വ്യോമസേനയിലടക്കം പൈലറ്റുമാരെ സൃഷ്ടിക്കാൻ ഉതകുന്നതാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |