സാവോ പോളോ : ബ്രസീലിലെ റിയോ ഡി ജനീറോയിലെ വിഖ്യാതമായ ' ക്രൈസ്റ്റ് ദ റെഡീമർ " പ്രതിമയേക്കാൾ ഉയരംകൂടിയ യേശുവിന്റെ മറ്റൊരു പ്രതിമയുടെ നിർമ്മാണം ബ്രസീലിൽ പൂർത്തിയായി. തെക്കൻ ബ്രസീലിലെ എൻകാന്റാഡോ നഗരത്തിലാണ് പുതിയ പ്രതിമയുടെ നിർമ്മാണം ഏപ്രിൽ 22 ഓടെ പുരോഗമിച്ചിരിക്കുന്നത്. അടിത്തറ ഉൾപ്പെടെ 141 അടി ഉയരമുള്ള പ്രതിമയ്ക്ക് ' ക്രൈസ്റ്റ് ദ പ്രൊട്ടക്ടർ " എന്നാണ് പേര്. ക്രൈസ്റ്റ് ദ റെഡീമറിനേക്കാൾ 16 അടി ഉയരം കൂടുതലാണിതിന്. അതേ സമയം, ഏറ്റവും കൂടുതൽ ഉയരമുള്ള യേശുവിന്റെ പ്രതിമകളുടെ കൂട്ടത്തിൽ പോളണ്ടിലെ ക്രൈസ്റ്റ് ദ കിംഗിനും ഇന്തോനേഷ്യയിലെ ക്രൈസ്റ്റ് ബ്ലെസിംഗിനും ശേഷം മൂന്നാം സ്ഥാനമാണ് ക്രൈസ്റ്റ് ദ പ്രൊട്ടക്ടർ പ്രതിമയ്ക്ക്. ബ്രസീലിലെ സിയാര സംസ്ഥാനത്ത് നിന്നുള്ള മാർക്കസ് മോറയാണ് ക്രൈസ്റ്റ് ദ പ്രൊട്ടക്ടറിന് പിന്നിലെ ശില്പി. പ്രതിമയുടെ നിർമ്മാണം പൂർത്തിയായെങ്കിലും സമീപത്തെ ടൂറിസ്റ്റ് കോംപ്ലക്സിന്റെ കൂടി നിർമ്മാണം കഴിഞ്ഞ ശേഷമാകും ഉദ്ഘാടനം. 21 രാജ്യങ്ങളിൽ നിന്ന് 50,000ത്തിലേറെ പേർ ഇതിനകം ഇവിടം സന്ദർശിച്ചെന്ന് മേയർ പറയുന്നു. വിടർത്തിപ്പിടിച്ച കൈകളാണ് 2019 മുതൽ നിർമ്മാണം ആരംഭിച്ച ക്രൈസ്റ്റ് ദ പ്രൊട്ടക്ടർ പ്രതിമയുടെയും പ്രത്യേകത. ഇരുകൈകളും തമ്മിലുള്ള അകലം 118 അടിയാണ്. അതേ സമയം, ക്രൈസ്റ്റ് ദ റെഡീമറിന് ഇത് 92 അടിയാണ്. പ്രതിമയുടെ നിർമ്മാണത്തിനാവശ്യമായ 320,000 ഡോളർ സംഭാവനകളിലൂടെയാണ് സമാഹരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |