കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ വികസന കാഴ്ചപ്പാട് ചർച്ചയാകുമെന്ന് മന്ത്രി പി രാജീവ്. നാല് വർഷം പാഴാക്കേണ്ടയില്ലെന്നാകും വോട്ടർമാർ ചിന്തിക്കുകയെന്നും നൂറ് സീറ്റിലേക്ക് എത്തുകയെന്നതാണ് ഇടതുമുന്നണിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ ഉൾപ്പടെ ചർച്ച ചെയ്യുന്നത് നല്ല കാര്യമാണ്. വികസനത്തിനൊപ്പം നിൽക്കുന്നവരെ എൽഡിഎഫ് കൂടെ കൂട്ടും. ഇന്നത്തെ സാഹചര്യവും വികസനത്തിന്റെ കാഴ്ച്ചപ്പാടും മുൻനിർത്തി പല പാർട്ടിയിൽപ്പെട്ട ആളുകളും എൽഡിഎഫിനൊപ്പം അണിചേരുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, തൃക്കാക്കരയുടെ വികസനവും കേരളത്തിന്റെ വികസനവും തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ് പ്രതികരിച്ചു. ഏത് രാഷ്ട്രീയമെന്നതല്ല, വികസന രാഷ്ട്രീയത്തിനൊപ്പമായിരിക്കും താൻ നിൽക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി മെട്രോ തൃക്കാക്കരയിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി ടി തോമസും ഉമ തോമസും കുടുംബാംഗങ്ങളെപ്പോലെയാണെന്ന് പറഞ്ഞ കെവി തോമസ്, രാഷ്ട്രീയവും വ്യക്തി ബന്ധവും വ്യത്യസ്തമാണെന്നും വ്യക്തമാക്കി.
അന്ധമായ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ജനങ്ങൾക്ക് കിട്ടേണ്ട വികസനം ഇല്ലാതാകരുത്. ഇഫ്താർ പരിപാടിയിൽ ഒന്നിച്ചിരിക്കാമെങ്കിൽ വികസനത്തിനായും ഒന്നിച്ചിരുന്നൂടേയെന്നും അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |