ആലപ്പുഴ : ഷവർമ്മ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തോടെ, നഗരത്തിലടക്കം ജില്ലയിലെ ഷവർമ്മ ശാലകളിൽ കച്ചവടം വലിയ തോതിൽ ഇടിഞ്ഞു. അറേബ്യൻ ചിക്കൻ വിഭവങ്ങളായ അൽഫാമിനെയും കുഴിമന്തിയെയുമെല്ലാം ഇടിവ് കാര്യമായി ബാധിച്ചിട്ടുണ്ട്.
പെരുന്നാൾ ദിനമായ ചൊവ്വാഴ്ച നഗരത്തിലെ ഭൂരിഭാഗം ഷവർമ്മ കടകളും തുറന്ന് പ്രവർത്തിച്ചില്ല. ഏത് നിമിഷവും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയുണ്ടാവാൻ സാദ്ധ്യതയുള്ളതിനാൽ ഹോട്ടലുകളിലടക്കം ശുചീകരണം നടക്കുന്നുണ്ട്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനകൾ നടത്തിയെങ്കിലും, ജില്ലയിൽ കാര്യമായൊന്നും നടന്നില്ല. വരും ദിവസങ്ങളിൽ പരിശോധന ഉണ്ടായേക്കും. എന്തെങ്കിലും സംഭവം റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രം പരിശോധനയ്ക്ക് ഇറങ്ങാതെ, തുടർച്ചയായ പരിശോധനകൾ നടത്തിയാൽ മാത്രമേ ലൈസൻസില്ലാത്ത ഭക്ഷണശാലകൾക്ക് പൂട്ടിടാനും, ശുചിത്വം ഉറപ്പാക്കാനും സാധിക്കൂവെന്ന് ഉപഭോക്താക്കൾ പറയുന്നു.
ജില്ലയിലെ മിക്ക അറേബ്യൻ ഭക്ഷണശാലകളിലും അന്യസംസ്ഥാന തൊഴിലാളികളാണ് പാചകം മുതൽ പാത്രം കഴുകൽ വരെ നിർവഹിക്കുന്നത്. പൂർണമായും വേവാത്ത കോഴിയിറച്ചിയും, കോഴി മുട്ട ചേർത്ത് തയാറാക്കുന്ന മയോണൈസുമാണ് പലപ്പോഴും ഭക്ഷ്യവിഷബാധയിൽ പ്രശ്നക്കാരാകുന്നത്. ശരീരത്തിൽ പ്രവേശിച്ച് നാലഞ്ച് മണിക്കൂറിനകം 'പണി" തുടങ്ങുന്ന സാൽമൊണല്ല ബാക്ടീരിയയാണ് ഏറ്റവും അപകടകാരി. ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വായുവിലുള്ള ജലാംശത്തിന്റെ അളവ് കൂടുതലാണ്. ഉഷ്ണപ്രദേശവും, ഹ്യുമിഡിറ്റിയും ചേരുന്നത് ഇത്തരം സൂക്ഷജീവികൾ പെരുകാനുള്ള സാഹര്യം സൃഷ്ടിക്കുന്നതായി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
പരിശോധന പ്രഹസനം
ഭക്ഷണശാലകളിൽ സ്ഥിരം പരിശോധനകളില്ല
ലൈസൻസ് സംബന്ധിച്ച പരിശോധനകളില്ല
കടകളിലെ മാലിന്യനിർമ്മാർജ്ജനം പരിശോധിക്കുന്നില്ല
കൂണുകൾ മുളയ്ക്കുന്നത് പോലെയാണ് ഓരോ ദിവസവും ഷവർമ്മ വിൽക്കുന്ന കടകൾ ആരംഭിക്കുന്നത്. റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന കടകൾക്ക് മാലിന്യപ്രശ്നത്തിന് പുറമേ പൊടിശല്യവും വില്ലനാകും. പരിശോധനകൾ കർശനമാകണം. മികച്ച രീതിയിൽ പ്രവർത്തിക്കുന്നവയ്ക്ക് മാത്രം പ്രവർത്തിക്കാൻ അനുമതി നൽകണം
- സലിംകുമാർ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |