നെയ്യാറ്റിൻകര: തമ്പാനൂരിലെ ഒരു ലോഡ്ജ് മുറിയിൽ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മാരായമുട്ടം കാക്കണം റയാൻ നിവാസിൽ എസ്.ജെ. സജിയെ (34) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ രണ്ടാം തീയതി വീട്ടിൽ നിന്നിറങ്ങിയ ഇയാളെക്കുറിച്ച് രണ്ടുദിവസമായി വിവരമൊന്നും ഇല്ലാത്തതിനെത്തുടർന്ന് വീട്ടുകാർ മാരായമുട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടന്നുവരികയായിരുന്നു.
എട്ടുമാസത്തോളമായി അവധിയിലായിരുന്നു. എന്നാൽ, മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതു കാരണം തിരികെ ജോലിക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. ഇതിന്റെ മനോവിഷമമാകാം മരണകാരണമെന്ന് പൊലീസ് പറയുന്നു. എന്നാൽ ഒരാഴ്ച മുമ്പ് എസ്.പിയെ കണ്ട് ലീവ് അംഗീകരിച്ച് തിരുവനന്തപുരത്ത് ജോലിയിൽ പ്രവേശിച്ചതായി വീട്ടുകാരോട് സജി പറഞ്ഞിരുന്നു. ജോലിക്ക് എന്നപേരിൽ വീട്ടിൽ നിന്ന് പോകുകയും ചെയ്തിരുന്നു.
കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തമ്പാനൂരിൽ വച്ച് ഫോൺ സ്വിച്ച് ഓഫായതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മേലുദ്യോഗസ്ഥരുടെ പീഡനവും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമാണ് മരണകാരണമെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി സജിയുടെ പിതാവ് എൽ.ആർ. സുദർശനകുമാർ പറഞ്ഞു. എന്നാൽ, നിയമപരമായ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാലാണ് ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിയാത്തതെന്ന് ഡിവൈ.എസ്.പി എസ്. ശ്രീകാന്ത് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ആശയാണ് ഭാര്യ. മകൻ: റയാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |