ആലപ്പുഴ: ജില്ലയിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പ് 90ശതമാനവും പൂർത്തീകരിച്ചെങ്കിലും ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരത്തുകയുടെ വിതരണം മുടങ്ങിയിട്ട് 35ദിവസം പിന്നിട്ടു. ഏപ്രിൽ ഒന്നിന് ശേഷം ഒരുരൂപ പോലും വിതരണം ചെയ്യാനായിട്ടില്ല. 2,862ഭൂഉടമകൾക്ക് ലഭിക്കേണ്ട ആയിരം കോടി രൂപ ട്രഷറിയിലെ പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുകയാണ്.
തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നതിന് കഴിഞ്ഞ മാർച്ച് 31ന് ഡെപ്യൂട്ടി കളക്ടർ ഉത്തരവിട്ടിരുന്നു. ഈ തുക പിൻവലിച്ച് ഭൂഉടമകൾക്ക് വിതരണം ചെയ്യണമെങ്കിൽ പ്രത്യേക ഉത്തരവ് ഇറങ്ങണം. ഇതിലെ കാലതാമസമാണ് നഷ്ടപരിഹാരത്തുകയുടെ വിതരണം വൈകിപ്പിക്കുന്നത്. നഷ്ടപരിഹാരം ലഭിക്കുന്നതിന് ഭൂഉടമകൾ സമർപ്പിച്ച രേഖകൾ കൃത്യമല്ലെന്ന് ചൂട്ടിക്കാട്ടിയാണ് പണം മൊത്തമായി ട്രഷറിയിലേക്ക് മാറ്റിയത്. ഉത്തരവ് ഇറങ്ങുന്നത് വരെ ഈ തുക സർക്കാരിന് വിനിയോഗിക്കാം. എറണാകളം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലാണ് ഇത്തരത്തിൽ നഷ്ടപരിഹാരത്തുക പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടള്ളത്. കണ്ണൂരിൽ നിയമക്കുരുക്കിൽപ്പെട്ടവരുടെ നാമമാത്രമായ തുകമാത്രമാണ് നികഷിപിച്ചിട്ടുള്ളത്. ആലപ്പുഴയിലാകട്ടെ ആയിരം കോടി രൂപയാണ് നിക്ഷേപിച്ചിട്ടുള്ളത്.
ഏറ്റെടുത്ത സ്ഥലം കൈമാറിയില്ല
തുറവൂർ മുതൽ ഓച്ചിറ വരെ ദേശീയപാത ആറുവരി പാതയാക്കുന്നതിന് മൂന്ന് റീച്ചുകളിലായുള്ള സ്ഥലമേറ്റെടുപ്പ് 90ശതമാനവും പൂർത്തീകരിച്ചെങ്കിലും ഇത്രയും സ്ഥലം നിർമ്മാണ കമ്പനിക്ക് പൂർണമായും കൈമാറാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇതുവരെ സ്വകാര്യ വ്യക്തികളുടെ 94ഹെക്ടർ സ്ഥലമാണ് ഏറ്റെടുത്തത്. 106 ഹെക്ടർ സ്ഥലമാണ് ഇവിടെ ഏറ്റെടുക്കേണ്ടത്. ഇതിൽ 10ഹെക്ടർ സർക്കാർ വകസ്ഥലമാണ്. കഴിഞ്ഞ പതിനൊന്ന് മാസത്തിനുള്ളിൽ ഏറ്റെടുത്തത് 35ഹെക്ടറായിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനത്തിൽ 29ദിവസം കൊണ്ട് 59ഹെക്ടർ സ്ഥലം ഏറ്റെടുത്തു. കഴിഞ്ഞ 31ന് മുമ്പ് പൂർത്തീകരിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചെങ്കിലും സാങ്കേതിക തടസങ്ങളാൽ മുഴുവൻ പേർക്കും നഷ്ടപരിഹാര തുക വിതരണം നടത്താൻ കഴിഞ്ഞിട്ടില്ല. 7760 ഭൂഉടമകളിൽ 4898 പേർക്ക് 1850 കോടി രൂപ വിതരണം ചെയ്താണ് 94 ഹെക്ടർ സ്ഥലം ഏറ്റെടുത്തത്.
ഏറ്റെടുക്കുന്ന സ്ഥലം (ഹെക്ടറിൽ)
ആകെ വേണ്ടത്: 106
ഏറ്റെടുത്തത്
സ്വകാര്യ വ്യക്തികളുടെ: 94
സർക്കാർ വക: 10
ഏറ്റെടുക്കാനുള്ളത്: 2
നഷ്ടപരിഹാരം
ആകെ ഭൂഉടമകൾ:7760
തീർപ്പ് കല്പിച്ചത്: 4898
വിതരണം ചെയ്ത തുക: 1850കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |