ആലപ്പുഴ: നൂറനാട്ടെ സിപിഐ - കോൺഗ്രസ് സംഘർഷത്തിൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അറസ്റ്റിലായി. മാവേലിക്കര ജില്ലാ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ.സോളമനെയാണ് കോൺഗ്രസുകാരെ ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്തത്.
കോൺഗ്രസ് ഓഫീസിന് മുന്നിൽ വച്ച് ഇദ്ദേഹം ആക്രമണത്തിന് നിർദ്ദേശിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സോളമനെതിരെ പൊലീസ് കേസെടുത്തത്. സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗം കൂടിയാണ് സോളമൻ.
അതേസമയം, സിപിഐ പ്രവർത്തകരെയും പൊലീസിനെയും ആക്രമിച്ച കേസിൽ അഞ്ചു കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കോൺഗ്രസ് ഓഫീസിന് മുന്നിൽ സിപിഐ പ്രവർത്തകർ ആദ്യം കൊടി നാട്ടുകയും പിന്നാലെ കൊടിമരം നാട്ടുകയും ചെയ്‌തതാണ് പ്രദേശത്ത് ഇരുപാർട്ടി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടാകാൻ കാരണം.
സിപിഐ പ്രവർത്തകർ സംഘടിച്ചെത്തി കോൺഗ്രസ് ഓഫീസ് തല്ലിത്തകർത്തതിനെ തുടർന്ന് ചാരുംമൂടിന് സമീപത്തെ അഞ്ച് പഞ്ചായത്തുകളിൽ വ്യാഴാഴ്‌ച ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. സംഭവങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോൺഗ്രസ് ഓഫീസ് തകർത്ത കേസിൽ രണ്ട് സിപിഐ പ്രവർത്തകരെയും പൊലീസിനെ ആക്രമിച്ചതിന് രണ്ട് കോൺഗ്രസ് പ്രവർത്തകരെയുമാണ് ആദ്യ ദിവസം അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |