ഇൻഡോർ: മദ്ധ്യപ്രദേശിലെ ഇൻഡോറിൽ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് ഏഴുപേർ മരിച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. ഇൻഡോറിലെ വിജയ നഗർ മേഖലയിൽ അഗ്നിബാധയ്‌ക്ക് കാരണം ശുഭം ദീക്ഷിത്ത്(27) എന്ന യുവാവാണെന്ന് പൊലീസ് കണ്ടെത്തി. കെട്ടിടത്തിലെ താമസക്കാരിയായ യുവതി പ്രണയം നിരസിച്ചതിന്റെ പകയിൽ ശുഭം ദീക്ഷിത്ത് ഇവരുടെ വാഹനത്തിന് തീ കൊളുത്തി. ഇത് പിന്നീട് വലിയ അഗ്നിബാധയായി മാറുകയായിരുന്നു. ശനിയാഴ്‌ച പുലർച്ചെയാണ് പാർക്കിംഗ് ഏരിയയിലെ വാഹനത്തിന് ഇയാൾ തീകൊളുത്തിയത്. ശുഭത്തിന് വേണ്ടിയുളള അന്വേഷണം പൊലീസ് വ്യാപകമാക്കിയിട്ടുണ്ട്.
മുൻപ് പാർക്കിംഗ് ഏരിയയിലെ മീറ്ററിൽ നിന്നും ഷോർട്‌സർക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നാണ് പൊലീസ് അറിയിച്ചത്. എന്നാൽ പിന്നീട് വിശദമായി നടത്തിയ അന്വേഷണത്തിലാണ് മനപൂർവ്വം തീയിട്ടതാണെന്ന് ബോദ്ധ്യമായത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി ശിവരാജ് സിഗ് ചൗഹാൻ മരണമടഞ്ഞവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പുലർച്ചെ മൂന്നിനും നാലിനുമിടയിലാണ് അഗ്നിബാധയുണ്ടായത്. മൂന്ന് നിലകളിലായി നിരവധി കുടുംബങ്ങളുണ്ടായിരുന്നു. അപകടത്തിൽ ഏഴുപേർ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായാണ് പൊലീസ് നൽകുന്ന വിവരം. മൂന്ന് പേരുടെ മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു. മറ്റുളളവർ അഗ്നിബാധയെ തുടർന്നുളള പുക ശ്വസിച്ചാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞു. കെട്ടിടത്തിന് അഗ്നിരക്ഷാ സംവിധാനങ്ങളില്ലാത്തതും അപകടത്തിന്റെ വ്യാപ്‌തി വർദ്ധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |