വർക്കല: ഇടവയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ പിന്തുടർന്നെത്തി ശല്യം ചെയ്യുകയും, കൈയിൽ കയറിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പിൽ കണ്ണമൂട് എൻ.എൻ. കോട്ടേജിൽ ലിജുഖാനാണ് (30) അറസ്റ്റിലായത്. ഇക്കഴിഞ്ഞ 5ന് രാവിലെ 10 ഓടെ ഇടവമരക്കടമുക്കിന് സമീപം ട്യൂഷൻ കഴിഞ്ഞ് പോയ കുട്ടിയെ സ്കൂട്ടറിൽ പിന്തുടർന്നെത്തി ആക്രമിച്ച കേസിലാണ് അറസ്റ്റ്.
ഒളിവിൽ പോയ യുവാവിനെ സി.സി ടിവി കാമറകൾ പരിശോധിച്ചാണ് കണ്ടെത്തിയത്. സംഭവം പെൺകുട്ടി വീട്ടുകാരെ അറിയിച്ചതിനെതുടർന്ന് ബന്ധുക്കൾ അയിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
വർക്കല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി. നിയാസിന്റെ നിർദ്ദേശാനുസരണം അയിരൂർ പൊലീസ് ഇൻസ്പെക്ടർ ശ്രീജേഷിന്റെ നേതൃത്വത്തിൽ പൊലീസ് സബ് ഇൻസ്പെക്ടർ സജിത്ത്.എസ്, എ.എസ്.ഐ സുനിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവ്, ജയ് മുരുകൻ, സിവിൽ പൊലീസ് ഓഫീസർ ശംഭു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലും പ്രതിക്കെതിരെ സമാനമായ രീതിയിൽ കേസ് നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |