മുംബയ്: ലോകത്തിലെ ഏറ്റവും മികച്ച ടി ട്വന്റി ലീഗ് ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ - ഇന്ത്യൻ പ്രീമിയർ ലീഗ് അഥവാ ഐ പി എൽ. ഇനി ലോകത്തിലെ ഏറ്റവും മികച്ച ടി ട്വന്റി ബാറ്റർ ആരാണെന്ന് ചോദിച്ചാൽ അതിനും ഒരുപക്ഷേ ഒറ്റ ഉത്തരമേ കാണുകയുള്ളൂ - ക്രിസ് ഗെയിൽ. ഏത് പന്തും അതിർത്തി കടത്താൻ കഴിവുള്ള ഏതൊരു മത്സരവും ഒറ്റയ്ക്ക് ജയിപ്പിക്കാൻ സാധിക്കുന്ന അധികം താരങ്ങളൊന്നും ഇന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇല്ലെന്നതാണ് ഗെയിലിനെ വ്യത്യസ്തനാക്കുന്നത്. എന്നാൽ ആ ക്രിസ് ഗെയിൽ 2022 ഐ പി എല്ലിൽ കളിക്കാൻ കൂട്ടാക്കിയില്ല എന്നത് ലോകത്തെ ക്രിക്കറ്റ് പ്രേമികളെ എല്ലാം അത്ഭുതപ്പെടുത്തിയ കാര്യമാണ്.
ഐ പി എൽ ഡ്രാഫ്റ്റിലേക്ക് പോലും തന്റെ പേര് രജിസ്റ്റർ ചെയ്യാതെ ഗെയിൽ ഒഴിഞ്ഞു മാറുകയായിരുന്നു. അന്ന് വെസ്റ്റിൻഡീസ് താരം ഇതിനെകുറിച്ച് മൗനം പാലിച്ചെങ്കിലും ഒടുവിൽ തുറന്ന് സംസാരിക്കാൻ തയ്യാറായിരിക്കുകയാണ്. കഴിഞ്ഞ ഏതാനും സീസണുകളിലായി ഐ പി എല്ലിൽ നിന്നും ചില ടീമുകളിൽ നിന്നും നേരിടുന്ന അപമാനത്തിൽ മനംമടുത്തിട്ടാണ് താൻ ഇത്തവണ ലേലത്തിൽ പങ്കെടുക്കേണ്ടെന്ന തീരുമാനം എടുത്തതെന്ന് ഗെയിൽ പറഞ്ഞു.
ഐ പി എൽ അധികൃതരോടും ചില ടീം പ്രതിനിധികളോടും സംസാരിച്ചപ്പോൾ താൻ ആഗ്രഹിച്ച രീതിയിലുള്ള ഒരു പ്രതികരണമല്ല ലഭിച്ചതെന്നും തന്നെ അവർക്ക് ആവശ്യമില്ലാ എന്ന തോന്നൽ തന്നിൽ ഉളവാക്കിയെന്നും ഗെയിൽ വ്യക്തമാക്കി. ഐ പി എല്ലിന് തന്നെ ആവശ്യമില്ലെങ്കിൽ തനിക്ക് ഐ പി എല്ലിനെയും ആവശ്യമില്ല എന്ന തീരുമാനം എടുക്കുന്നത് അങ്ങനെയാണെന്നും അതിനാലാണ് താരലേലത്തിലേക്ക് പേര് രജിസ്റ്റർ ചെയ്യേണ്ടെന്ന തീരുമാനം എടുത്തതെന്നും ഗെയിൽ പറഞ്ഞു.
എന്നാൽ ഐ പി എല്ലിലേക്ക് ഇനി ഒരിക്കലും മടങ്ങിവരില്ലേ എന്ന ചോദ്യത്തിന് ആ സാദ്ധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്ന് ഗെയിൽ മറുപടി നൽകി. അടുത്ത വർഷം താൻ ഐ പി എല്ലിലേക്ക് മടങ്ങിവരുമെന്നും താൻ ഇതിനു മുമ്പ് കളിച്ചിട്ടുള്ള ഏതെങ്കിലും ഒരു ടീമിനൊപ്പം ഐ പി എൽ കിരീടം നേടണമെന്നത് തന്റെ ആഗ്രഹമാണെന്നും ഗെയിൽ പറഞ്ഞു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ, കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ് എന്നിവർക്കു വേണ്ടിയാണ് ഗെയിൽ ഇതിന് മുമ്പ് ഐ പി എല്ലിൽ കളത്തിലിറങ്ങിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |