തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനയെന്ന് ഇന്റലിജൻസിന്റെ പഠന റിപ്പോർട്ടിൽ വെളിപ്പെടുത്തൽ.
മൊബൈൽ ഫോൺ ഉപയോഗം അമ്മ വിലക്കിയതിനെ തുടർന്ന് കരമനയിൽ 14കാരി ആത്മഹത്യ ചെയ്തതാണ് ഒടുവിലത്തെ സംഭവം. 2019ൽ 230 കുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെങ്കിൽ, 2021ൽ 345 ആയി ഉയർന്നു. കുടുംബാംഗങ്ങളുടെ നിയന്ത്രണം ഇഷ്ടപ്പെടാത്തതും, മാനസിക സംഘർഷവും, മയക്ക് മരുന്നിന്റെ ഉപയോഗവും കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു.
ആത്മഹത്യാ നിരക്ക് കുറയ്ക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് 11 ഇന നിർദ്ദേശം ഡി.ജി.പി നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം 27.8 ശതമാനം കുട്ടികളുടെയും ആത്മഹത്യയ്ക്ക് കാരണം മാനസിക സംഘർഷമാണ്. മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും ഉപയോഗത്തിൽ രക്ഷിതാക്കളുടെ നിയന്ത്രണം ഇഷ്ടപ്പെടാതെ 13.9 ശതമാനം വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. ലഹരി ഉപയോഗവും കാരണമാണ്.
കുടുംബ ബന്ധങ്ങളുടെ തകർച്ചയും പഠനവൈകല്യവും പ്രേമ പരാജയവും കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ട്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് അടിയന്തര ഇടപെടൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തണം. സ്‌കൂളുകളിൽ കൗൺസലിംഗ് ആരംഭിക്കണം, രക്ഷിതാക്കൾക്ക് സാങ്കേതിക പരിജ്ഞാനം നൽകിയും പരീക്ഷാ പേടി മാറ്റാൻ പ്രത്യേക പരിപാടികൾ ആവിഷ്‌കരിച്ചും കുടുംബ ബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ കുട്ടികളെ ബാധിക്കാതിരിക്കാൻ നടപടി സ്വീകരിച്ചും ഈ അവസ്ഥ മറി കടക്കണം
ആത്മഹത്യ
2019 - 230
2020 - 311
2021 - 345
മാനസിക സംഘർഷം
2019 - 30.9%
2020 - 25.7%
2021 - 27.8%
കുടുംബ പ്രശ്നങ്ങൾ
2019 - 17.8
2020 - 25.1
2021 - 17.7
കുടുംബത്തിന്റെ
നിയന്ത്രണങ്ങൾ
2019 - 5.2
2020 - 9.3
2021 - 13.9
പ്രേമ പരാജയം
9 - 10
കുടുംബാഗങ്ങളുമായുള്ള
തർക്കം
8 - 16
പഠിക്കാനുള്ള പ്രശ്നങ്ങൾ
8 -10.5
അദ്ധ്യാപകർ ഇനി കൗൺസിലർമാർ
കുട്ടികളിൽ മാനസിക സംഘർഷവും ആത്മഹത്യയ്ക്കും കൂടുന്ന സാഹചര്യത്തിൽ അദ്ധ്യാപകർക്ക് കൗൺസിലിംഗ് പരിശീലനം നൽകാൻ
എസ്.സി.ഇ.ആർ.ടിയുടെ സഹായത്തോടെ വിദ്യാഭ്യാസ വകുപ്പ് തയാറെടുക്കുന്നു.
അടുത്തിടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് നടത്തിയ പഠനത്തിൽ കൂടുതൽ കുട്ടികളും മൊബൈൽ ഫോണുകൾക്ക് അഡിക്ടാകുന്നതായി കണ്ടെത്തിയിരുന്നു. മയക്കുമരുന്നിനെക്കാൾ വലിയ അഡിക്ഷനാണ് മൊബൈൽ സ്ക്രീനിനോടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മാതാപിതാക്കളിൽ ബഹുഭൂരിപക്ഷവും ഓൺലൈൻ ജോലികളിൽ ഏർപ്പെടുന്നതും കുട്ടികളെ ഫോണുകളിലേക്ക് ആകർഷിക്കുന്നുണ്ട്.
രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്നുള്ള പരിശ്രമത്തിലൂടെ കുട്ടികളെ ഫോണുകളിൽ നിന്ന് തിരികെ അക്ഷരങ്ങളുടെ ലോകത്ത് എത്തിക്കുക മാത്രമാണ് ഇതിനുള്ള പോംവഴിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്. നിലവിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് സ്കൂൾ ക്ളബ് പോലുള്ള നിരവധി കൂട്ടായ്മകൾ ഉണ്ടെങ്കിലും വർദ്ധിച്ചു വരുന്ന കുട്ടികളിലെ ആത്മഹത്യാനിരക്ക് ആശങ്കയുണ്ടാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |