സംസ്ഥാനത്ത് 47ഡ്രഗ് ഇൻസ്‌പെക്ടർമാർ മാത്രം
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ പോലെ ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും നിർണായകമായ, മരുന്നുസുരക്ഷ ഉറപ്പാക്കുന്നതിലും ഗുരുതര അനാസ്ഥ. കാൽലക്ഷത്തിലേറെ മെഡിക്കൽ സ്റ്റോറുകളും ആറായിരം കോടി വാർഷിക വിറ്റുവരവുമുള്ള കേരളത്തിലെ ആരോഗ്യമേഖലയിൽ വന്നുമറിയുന്ന മരുന്നുകൾ എത്രമാത്രം സുരക്ഷിതവും ഫലപ്രദവുമാണെന്ന് പരിശോധിക്കേണ്ട ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിഷ്ക്രിയത്വം തുടരുകയാണ്. സംസ്ഥാനത്ത് ആകെയുള്ളത് 47 ഡ്രഗ് ഇൻസ്‌പെക്ടർമാർ. പരിശോധന കാര്യക്ഷമാക്കാൻ കുറഞ്ഞത് 61പേർ കൂടിയെങ്കിലും വേണം.
സാമ്പത്തിക പ്രതിസന്ധിയാണെന്ന ന്യായത്തിൽ പുതിയ തസ്‌തികകൾ സൃഷ്ടിക്കുന്നില്ല. കഴിഞ്ഞ സർക്കാരിലും ഇതിന്റെ ഫയൽ മടക്കി. 1998നുശേഷം ഡ്രഗ് ഇൻസ്‌പെക്ടറുടെ തസ്തിക സൃഷ്ടിച്ചിട്ടില്ല. തിരുവനന്തപുരത്ത് മാത്രം ലാബ് ഉണ്ടായിരുന്നപ്പോഴത്തെ തസ്‌തികകളാണ് ഇപ്പോഴും. എറണാകുളത്തും തൃശൂരും ലാബ് വന്നെങ്കിലും സാമ്പിളുകൾ ലഭ്യമാക്കാൻ ഇൻസ്‌പെക്ടർമാരില്ല. കോന്നിയിൽ പുതിയ ലാബിന്റെ നടപടി അന്തിമഘട്ടത്തിൽ. കോഴിക്കോടും കണ്ണൂരും ഫയൽ നീക്കം സജീവം. മരുന്നുകൾ കൂടാതെ മെഡിക്കൽ ഉപകരണങ്ങളും സൗന്ദര്യ വർദ്ധക വസ്തുക്കളും പരിശോധിക്കണം.
സാമൂഹ്യപ്രവർത്തകനായ കവടിയാർ ഹരികുമാർ നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് ആന്റണി ഡൊമനിക്ക് മരുന്ന് സുരക്ഷ സർക്കാരിന്റെ ബാദ്ധ്യതയാണെന്നും അടിയന്തര നടപടി വേണെന്നും ജനുവരിയിൽ നിർദ്ദേച്ചെങ്കിലും ഫലമുണ്ടായില്ല.
പരാതി പരിശോധിക്കാനും ആളില്ല
2011ൽ 17,894 മെഡിക്കൽ സ്റ്റോറുകൾ, ഇപ്പോൾ 26,798
570 സ്റ്റോറുകൾക്ക് ഒരു ഇൻസ്‌പെക്‌ടർ മാത്രം
പരാതികൾ ഒരു മാസമായാലും പരിശോധിക്കാൻ ആളില്ല
2011ൽ 15 തസ്തിക സൃഷ്ടിക്കാനുള്ള ശുപാർശ നടപ്പായില്ല
ഇൻസ്പെക്‌ടറുടെ ചുമതലകൾ
മായം ചേർന്നതും നിലവാരം ഇല്ലാത്തതുമായ
മരുന്നുകൾ കണ്ടെത്തി നടപടി എടുക്കണം
ഒരു ഇൻസ്‌പെക്‌ടർ മാസം 30 പരിശോധന നടത്തണം
സ്റ്റാറ്റ്യൂട്ടറി പരിശോധനയ്ക്ക് 13 സാമ്പിളുകൾ ശേഖരിക്കണം
മെഡിക്കൽ സ്റ്റോറുകളിലെ സ്റ്റോക്ക് പരിശോധിക്കണം
അമിത വില,വ്യാജ മരുന്ന് പരാതികൾ സ്ഥലത്തെത്തി പരിശോധിക്കണം
സ്വകാര്യ ആശുപത്രികളിലെ ഫാർമസികൾ പരിശോധിക്കണം
മാസം നാല് കോടതി ഡ്യൂട്ടി
'ഒരു ദുരന്തത്തിനായി അധികാരികൾ കാത്തിരിക്കരുത്. അത്യാവശ്യമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് ശക്തിപ്പെടുത്തണം.
-ഡോ.പി.ജയശേഖർ,
സംസ്ഥാന പ്രസിഡന്റ്
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |