തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് നീട്ടുന്നത് തങ്ങളുടെ വിവേചനാധികാരമാണെന്ന വാദത്തിൽ സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടിയേറ്റതോടെ അഞ്ച് വർഷം മുമ്പ് റദ്ദാക്കിയ റാങ്ക് പട്ടികകളിൽ നിയമന ശുപാർശ നൽകാൻ പി.എസ്.സി തീരുമാനിച്ചു. 2016 ഡിസംബർ 30ന് റദ്ദാക്കിയ റാങ്ക് പട്ടികകളിൽനിന്ന് 545 പേർക്കാണ് നിയമനം ലഭിക്കുക. 2018 മാർച്ച് ഒന്നിലെ ഹൈക്കോടതി വിധി 2022 ഫെബ്രുവരി 15ൽ സുപ്രീം കോടതി ശരിവച്ചതിനെ തുടർന്ന് മാസങ്ങൾ നീണ്ട നിയമ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം.
വിവിധ ജില്ലകളിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2, അസി. സർജൻ, എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ്, യു.പി.എസ്.എ, വാട്ടർ അതോറിട്ടി ഓവർസിയർ, കെ.എസ്.ഇ.ബി മസ്ദൂർ, ഡ്രൈവർ ഗ്രേഡ് 2, വാട്ടർ അതോറിട്ടി മീറ്റർ റീഡർ തുടങ്ങിയ റാങ്ക് ലിസ്റ്റുകളിലുള്ളവർക്ക് നിയമന ശുപാർശ ലഭിക്കും. 200ഓളം ലിസ്റ്റുകൾ റദ്ദാക്കിയിട്ടുണ്ടെങ്കിലും കോടതിയിൽ നിന്ന് വിധി സമ്പാദിച്ച 16 റാങ്ക് ലിസ്റ്റുകളിൽ 2016 ഡിസംബർ 31 നും 2017 ജൂൺ 29 നുമിടയിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത 12 റാങ്ക് ലിസ്റ്റുകളിലാണ് നിയമന ശുപാർശ.
2016 ജൂൺ 30ന് കാലാവധി കഴിയാറായ വിവിധ റാങ്ക് ലിസ്റ്റുകൾ ആറ് മാസത്തേക്ക് നീട്ടിയിരുന്നു. മറ്റൊരു ശുപാർശയിൽ 2016 ഡിസംബർ 31-നും 2017 ജൂൺ 29-നും ഇടയിൽ കാലാവധി കഴിയുന്ന റാങ്ക് പട്ടികകളുടെ കാലാവധിയും ആറ് മാസം കൂടി നീട്ടാൻ തീരുമാനിച്ചിരുന്നു.
എന്നാൽ, ആദ്യ പട്ടികയിലുള്ളവർക്ക് രണ്ടാമത്തെ നീട്ടലിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് വ്യക്തമാക്കിയതിനെതിരെ നൽകിയ ഹർജിയിൽ, നാലര വർഷം കഴിയാത്ത എല്ലാ പട്ടികയിലുള്ളവർക്കും രണ്ടാമത് നീട്ടലിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ പി.എസ്.സി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |