ആലപ്പുഴ: ഹോട്ടലുകളിലും മത്സ്യമാർക്കറ്റുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണവും മത്സ്യങ്ങളും പിടിച്ചെടുത്തു. ഇന്നലെ 40 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച അഞ്ചു സ്ഥാപനങ്ങൾ അടച്ചു പൂട്ടി. ചെങ്ങന്നൂർ മൂന്നും ആലപ്പുഴ, ചാരൂംമൂട് ഒന്നു വീതവും സ്ഥാപനങ്ങളാണ് അടപ്പിച്ചത്. ചെങ്ങന്നൂർ സഫാ ബേക്ക്ഹൗസ് കുബ്ബൂസ് മാനുഫാക്ചറിംഗ് യൂണിറ്റ്, ബാലാജി ഫാസ്റ്റ് ഫുഡ്, ഹൗസ് ഒഫ് ബ്രെഡ്, ആലപ്പുഴ ബിരിയാണി ഹട്ട്, ചാരൂംമൂട്ടിലെ ഹോട്ടൽ ടസ എന്നിവയ്ക്കാണ് താഴു വീണത്. 18 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. അഞ്ച് സ്ഥാപനങ്ങളിൽ നിന്ന് പിഴയീടാക്കും. ചെങ്ങന്നൂർ, മാവേലിക്കര മേഖലയിലെ ഹോട്ടലുകളിൽ നിന്ന് രണ്ടുകിലോ ബീഫ്, ഒരുകിലോ ചിക്കൻ 10 ലിറ്റർ ഓയിൽ, മൂന്നു പാക്കറ്റ് പാൽ, ഏഴുപാക്കറ്റ് ചപ്പാത്തി, 20 പഴംപൊരി എന്നിവ മോശമാണെന്ന് കണ്ടെത്തി നശിപ്പിച്ചു. ഹരിപ്പാട് മേഖലയിൽ നിന്ന് 25 കിലോ പഴകിയ മീനും നാലുകിലോ പഴകിയ ഭക്ഷണവും ചേർത്തല, അരൂർ മേഖലകളിൽ നിന്ന് മൂന്നരക്കിലോ പഴകീയ മീനും മൂന്നുകിലോ പഴകിയ ചിക്കനും പിടിച്ചെടുത്തു നശിപ്പിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ആലപ്പുഴ മുനിസിപ്പാലിറ്റി ഹെൽത്ത് ഇൻസ്‌പെക്ടമാരും സംയുക്തമായി ആലപ്പുഴ നഗരസഭ പരിധിയിൽ ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും ഭക്ഷ്യ സുരക്ഷാ വിഭാഗവും നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. അവലൂക്കുന്ന് വാർഡിലെ ആരിഫ് ഫാസ്റ്റ് ഫുഡ്, തോണ്ടൻകുളങ്ങര വാർഡിലെ ബിരിയാണി ഹട്ട് ആന്റ് ഫാസ്റ്റ് ഫുഡ് എന്നീ ഹോട്ടലുകൾ ഫുഡ് ആന്റ് സേഫ്റ്റി ലൈസൻസ് പുതുക്കിയതിനുശേഷം തുറന്ന് പ്രവർത്തിച്ചാൽ മതിയെന്ന് നോട്ടീസ് നൽകി. സ്റ്റേഡിയം വാർഡിലെ കല്ലായി ഹോട്ടൽ വൃത്തിഹീനമായി കാണപ്പെട്ടതിനെ തുടർന്ന് ന്യൂനത പരിഹരിക്കുന്നതിന് നോട്ടീസ് നൽകി. ഫുഡ് സേഫ്റ്റി ഇൻസ്‌പെക്ടർമാരായ മീരാദേവി , ശ്രീലക്ഷ്മി അസിസ്റ്റന്റ് ബിജുരാജ് നഗരസഭ ആരോഗ്യവിഭാഗം ജെ.എച്ച്.ഐമാരായ സുമേഷ് പവിത്രൻ, ശിവകുമാർ, സ്മിത എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |