തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നഗരത്തിൽ കോർപ്പറേഷൻ ഹെൽത്ത് സ്‌ക്വാഡും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ പരിശോധനയിൽ അഞ്ച് ഹോട്ടലുകളും രണ്ട് ഹോസ്റ്റലുകളും പൂട്ടിച്ചു. ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനയിൽ നാല് ഹോട്ടലുകളും രണ്ട് ഹോസ്റ്റലുമാണ് പൂട്ടിയത്. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയിലാണ് ഒരു ഹോട്ടൽ പൂട്ടിയത്.
വിഴിഞ്ഞം അലാവുദീൻ റസ്റ്റോറന്റ്, നന്ദൻകോട് ഇറാനി റസ്റ്റോറന്റ്, പൊട്ടക്കുഴി മൂൺസിറ്റി തലശേരി ദം ബിരിയാണി, നന്ദൻകോട് ഗീതാഞ്ജലി ടിഫിൻ സെന്റർ എന്നിവിടങ്ങളിൽ കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ
അടുക്കള കണ്ടെത്തി. ഇവിടെ നിന്ന് പഴകിയ ഭക്ഷണവും പിടികൂടി.
താമസക്കാരുടെ പരാതിയെ തുടർന്നാണ് ആക്കുളം ബീന ഹോസ്റ്റലിലും കുന്നുകുഴി കെ.പി. സ്റ്റുഡന്റ് സെന്റർ ബോയ്സ് ഹോസ്റ്റലിലും ഹെൽത്ത് സ്‌ക്വാഡ് പരിശോധനയ്ക്കെത്തിയത്. ദുർഗന്ധം വമിക്കുന്ന അടുക്കളയിൽ നിന്ന് മാസങ്ങൾ പഴക്കമുള്ള ഭക്ഷ്യസാധനങ്ങൾ കണ്ടെത്തി. ഹോസ്റ്റലുകളിലെ അടുക്കള വൃത്തിഹീനമായ നിലയിലായിരുന്നു.
നന്ദൻകോട് ഇറാനി റസ്റ്റോറന്റിൽ നിന്ന് എട്ടുകിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, ഉപയോഗിച്ച പഴകിയ എണ്ണ, ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ചപ്പാത്തി, ഗ്രീൻ പീസ്, വേവിച്ച ചിക്കൻ, ബീഫ് എന്നിവയാണ് കണ്ടെത്തിയത്. പേയാടുള്ള ഹോട്ടൽ മബ്റൂഖാണ് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ പൂട്ടിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ് 11 ഹോട്ടലുകളിൽ പരിശോധന നടത്തി. മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും മൂന്നെണ്ണത്തിൽ നിന്ന് പിഴയീടാക്കുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |