കൊച്ചി: എം.വി എഫിഷ്യൻസി ഒ.എൽ എന്ന പനാമകപ്പലിലെ സീമാനായ ആറ്റിങ്ങൽ മാമം സ്വദേശി അർജുൻ രവീന്ദ്രനെ ടുണീഷ്യൻ സമുദ്രാതിർത്തിയിൽവച്ച് കാണാതായ സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവ് രവീന്ദ്രൻ നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി. സംഭവത്തിൽ ഇതുവരെ എന്തു നടപടി സ്വീകരിച്ചെന്ന് അറിയിക്കാൻ ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് നിർദ്ദേശിച്ചു. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.
മാർച്ച് 18നാണ് അർജുൻ തുർക്കിയിലെ ഇസ്താംബൂൾ തുറമുഖത്തുനിന്ന് കപ്പലിൽ ജോലിക്കുകയറിയത്. മഹാരാഷ്ട്ര താന ആസ്ഥാനമായുള്ള സിനസ്ത മാരിടൈം കമ്പനി മുഖേനയാണ് റിക്രൂട്ട് ചെയ്തത്. കപ്പലിലെ ബോസൺ പദവിയിലുള്ള ഉദ്യോഗസ്ഥൻ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയാണെന്ന് വീട്ടിലേക്ക് വിളിച്ചപ്പോഴൊക്കെ അർജുൻ പരാതിപ്പെട്ടിരുന്നു. ഏപ്രിൽ 20ന് വിളിച്ചപ്പോൾ ഉപദ്രവം സഹിക്കാനാവുന്നില്ലെന്നും മേലുദ്യോഗസ്ഥരോട് പരാതിപറയാൻ ഒരുങ്ങുകയാണെന്നും അർജുൻ പറഞ്ഞതായി ഹർജിയിൽ പറയുന്നു.
ഏപ്രിൽ 27ന് രാവിലെ ഒൻപതുമണിയോടെ അർജുനെ കപ്പലിൽനിന്ന് കാണാതായെന്ന് സിനസ്‌ത കമ്പനി അധികൃതർ ഫോണിൽ വിളിച്ച് അറിയിച്ചു. തുടർന്ന് അടൂർ പ്രകാശ് എം.പിവഴി കേന്ദ്ര സർക്കാരിന് പരാതി നൽകിയെന്നും ഹർജിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |